കുറ്റം ചുമത്താതെ ഡോ. ഹുസാമിനെ ഇസ്‌റാഈല്‍ തടവിലാക്കിയിട്ട് ഒരു വര്‍ഷം
ഗസ്സ: വടക്കൻ ഗസ്സയിലെ ബൈത്ത് ലാഹിയയിലെ കമൽ അദ്‌വാൻ ആശുപത്രി ഡയരക്ടറായിരുന്ന ഡോ. ഹുസാം അബു സഫിയയെ വിചാരണയില്ലാതെ ഇസ്‌റാഈൽ തടവിലാക്കിയിട്ട് ഒരു വർഷം. ഡോ. ഹുസാമിനെതിരേ ഇസ്‌റാഈൽ കേസ് ചാർജു ചെയ്യുകയോ വിചാരണ നടത്തുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ തടവ് മനുഷ്യാവകാശ ലംഘനമാണെന്നും ആരോഗ്യസ്ഥിതി ഭീഷണിയിലാണെന്നും ഡോ. ഹുസാമിന്റെ കുടുംബം പറഞ്ഞു.
ഹുസാമിനെ വിട്ടയക്കണമെന്ന ആവശ്യം മധ്യസ്ഥ രാജ്യങ്ങൾ വഴി ഉന്നിയിക്കാണ് കുടുംബം ആഗ്രഹിക്കുന്നത്. 2024ലാണ് ഹുസാമിനെ ഇസ്‌റാഈൽ സൈന്യം പിടിച്ചുകൊണ്ടുപോയത്. കഴിഞ്ഞ ഡിസംബറിൽ ആശുപത്രി വളഞ്ഞായിരുന്നു ഇസ്‌റാഈൽ സൈന്യം ഹുസാമിനെ പിടികൂടിയത്. ഹുസാമും മറ്റു ഡോക്ടർമാരും മറ്റൊരു ആശുപത്രിയിലേക്ക് മാറണമെന്ന് ഇസ്‌റാഈൽ സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ രോഗികളെ വിട്ടുപോകാൻ ഹുസാം തയാറായില്ല.
പീഡിയാട്രീഷനും നിയോനാറ്റോളജിസ്റ്റുമാണ് ഡോ. ഹുസാം. ഇസ്‌റാഈൽ വംശഹത്യയ്‌ക്കെതിരേ ഹുസാം അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടി വിഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ലൈവിലൂടെ ഹുസാം ഗസ്സയുടെ ദൈന്യത ലോകത്തെ അറിയിച്ചിരുന്നു. ഗസ്സയിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ആവശ്യമുണ്ടെന്ന് അറിയിച്ചായിരുന്നു മിക്ക പോസ്റ്റുകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."