മരിച്ചെന്ന് എല്ലാവരും വിശ്വസിച്ചയാള്‍ 28 വര്‍ഷത്തിനു ശേഷം എസ്‌ഐആര്‍ രേഖകള്‍ ശരിയാക്കാന്‍ തിരിച്ചെത്തി; മുസാഫര്‍ നഗറില്‍ വൈകാരിക നിമിഷങ്ങള്‍
മുസാഫര്‍നഗര്‍: മരിച്ചു എന്ന് ബന്ധുക്കള്‍ വിധി എഴുതിയ ഒരാള്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം തന്റെ വീട്ടിലേക്ക് തിരിച്ചെത്തിയ അത്ഭുതത്തിലാണ് ഉത്തര്‍പ്രദേശിലെ ഖതൗലി ഗ്രാമം. മുസാഫര്‍നഗര്‍ ജില്ലയിലെ ഖതൗലി സ്വദേശിയായ ഷരീഫ് ആണ് 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജന്മനാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്.
എസ്‌ഐആര്‍ രേഖകള്‍ ശരിയാക്കുന്നതിനായുള്ള നിബന്ധനകളാണ് മരിച്ചെന്നു കരുതിയ ഇദ്ദേഹത്തെ നാട്ടിലേക്കെത്തിച്ചത്. 1997ല്‍ ആദ്യ ഭാര്യ മരിച്ചതിന് ശേഷം ഷരീഫ് രണ്ടാമത് വിവാഹം കഴിക്കുകയും പശ്ചിമ ബംഗാളിലേക്ക് താമസം മാറുകയും ചെയ്തു. കുറച്ചു കാലം ലാന്‍ഡ്‌ലൈന്‍ ഫോണുകള്‍ വഴി ബന്ധമുണ്ടായിരുന്നെങ്കിലും ക്രമേണ ബന്ധം പൂര്‍ണമായും അറ്റുപോവുകയായിരുന്നു.
ഷരീഫിനെ കണ്ടെത്താന്‍ ബന്ധുക്കള്‍ പശ്ചിമ ബംഗാളിലെ ഖരഗ്പൂര്‍, അസന്‍സോള്‍ എന്നിവിടങ്ങളില്‍ 20 വര്‍ഷത്തോളം തെരച്ചില്‍ നടത്തിയിരുന്നു. ഒന്നും കണ്ടെത്താനാവാത്തതിനെത്തുടര്‍ന്ന് ഷരീഫ് മരിച്ചുവെന്ന് കുടുംബം വിശ്വസിച്ചു. കഴിഞ്ഞ ദിവസമാണ് ഖതൗലിയിലെ മോഹല്ല ബല്‍ക്കാമിലെ വീട്ടിലേക്ക് ഷരീഫ് അപ്രതീക്ഷിതമായി എത്തിയത്. കണ്മുന്നില്‍ നില്‍ക്കുന്നത് തന്റെ അമ്മാവനാണെന്ന് വിശ്വസിക്കാന്‍ ഷരീഫിന്റെ അനന്തരവനും മറ്റ് ബന്ധുക്കള്‍ക്കും ആദ്യം സാധിച്ചില്ല.
28 വര്‍ഷത്തെ കഥ
താന്‍ പോയ ഈ 28 വര്‍ഷത്തിനിടയില്‍ തന്റെ അടുത്ത ബന്ധുക്കളില്‍ പലരും മരണപ്പെട്ട വിവരം തിരിച്ചെത്തിയ ശേഷമാണ് ഷരീഫ് അറിയുന്നത്. രണ്ടാം വിവാഹത്തിന് ശേഷം പണമില്ലാത്തതിനാലും ബന്ധപ്പെടാനുള്ള സൗകര്യങ്ങളുടെ കുറവ് കാരണവുമാണ് ബന്ധം നഷ്ടപ്പെട്ടതെന്ന് ഷരീഫ് പറഞ്ഞു.
സര്‍ക്കാര്‍ രേഖകള്‍ ശരിയാക്കാന്‍ മാത്രമാണ് താന്‍ വന്നതെന്നും രേഖകള്‍ ലഭിച്ചാലുടന്‍ പശ്ചിമ ബംഗാളിലുള്ള തന്റെ ഭാര്യയ്ക്കും മക്കള്‍ക്കും അടുത്തേക്ക് തിരിച്ചുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ആവശ്യമായ രേഖകള്‍ ശേഖരിച്ച ശേഷം അദ്ദേഹം ബംഗാളിലേക്ക് മടങ്ങിയിട്ടുണ്ട്. വിഡിയോ കോളുകള്‍ വഴിയും മറ്റും ദൂരെയുള്ള ബന്ധുക്കള്‍ ഈ അവിശ്വസനീയമായ ഒത്തുചേരലിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."