വെള്ളാപ്പള്ളിക്കൊപ്പം കാറിൽ യാത്ര ചെയ്തത് തന്റെ നിലപാട്: സി.പി.ഐയെ വെള്ളാപ്പള്ളി അധിക്ഷേപിച്ചിട്ടും മൗനം പാലിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത് ഇടത് മുന്നണിയിൽ പുതിയ പോർമുഖം തുറക്കുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമർശനങ്ങളെ തള്ളിയ മുഖ്യമന്ത്രി, "ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ" എന്ന് പരിഹസിച്ചാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരിയാണെന്നും അത് തന്റെ നിലപാടാണെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രിയോടൊപ്പം വെള്ളാപ്പള്ളി നടേശൻ ഒരേ കാറിൽ എത്തിയതിനെ ബിനോയ് വിശ്വം രൂക്ഷമായി വിമർശിച്ചിരുന്നു. വെള്ളാപ്പള്ളിയെ കണ്ടാൽ ചിരിക്കുമെന്നും കൈകൊടുക്കുമെന്നും എന്നാൽ കാറിൽ കയറ്റില്ലെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ നിലപാട്. ഇതിനാണ് തന്റെ ശൈലി വേറെയാണെന്ന മട്ടിൽ മുഖ്യമന്ത്രി മറുപടി നൽകിയത്. എന്നാൽ, വർഗീയ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തികളുമായി പുലർത്തുന്ന ഈ അടുപ്പം ഇടതുപക്ഷ മൂല്യങ്ങൾക്ക് നിരക്കുന്നതാണോ എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്.
സി.പി.ഐയെ 'ചതിയൻ ചന്തു' എന്ന് വെള്ളാപ്പള്ളി ആക്ഷേപിച്ച വിഷയത്തിലും മുഖ്യമന്ത്രിയുടെ മറുപടി ഒഴുക്കൻ മട്ടിലായിരുന്നു. സി.പി.ഐയെ തങ്ങൾ വിശ്വസിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറയുമ്പോഴും, മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെ പരസ്യമായി അധിക്ഷേപിച്ച വെള്ളാപ്പള്ളിക്കെതിരെ ഒരക്ഷരം പോലും ഉരിയാടാൻ മുഖ്യമന്ത്രി തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്.
"പത്തു വർഷം കൂടെനിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുന്ന ചതിയൻ ചന്തുമാരാണ് സി.പി.ഐയിലുള്ളതെന്ന് വെള്ളാപ്പള്ളി ആരോപിച്ചു എന്നാൽ വെള്ളാപ്പള്ളിയുടെ അധിക്ഷേപത്തെക്കുറിച്ച് മൗനം സ്വീകരിച്ച് "സി.പി.ഐ വഞ്ചന കാണിക്കുമെന്ന് തോന്നുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിതകരണം.
വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപത്തിന് ബിനോയ് വിശ്വം കൃത്യമായ മറുപടി നൽകിയിട്ടും, മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചത് സി.പി.ഐ കേന്ദ്രങ്ങളിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. സ്വന്തം മുന്നണിയിലെ ഘടകകക്ഷിയെ അപമാനിച്ച വ്യക്തിയെ ന്യായീകരിക്കുകയും സഹയാത്രികനായി കൊണ്ടുനടക്കുകയും ചെയ്യുന്നത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ.
ബിനോയ് വിശ്വത്തിന്റെ രാഷ്ട്രീയ നിലപാടുകളെ വ്യക്തിപരമായ ശൈലിയായി ലഘൂകരിച്ച മുഖ്യമന്ത്രിയുടെ നടപടി, സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്.
A political row has erupted within Kerala's ruling Left Democratic Front (LDF) following Chief Minister Pinarayi Vijayan's defense of his association with SNDP Yogam General Secretary Vellappally Natesan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."