ഇൻസ്റ്റഗ്രാമിലെ തർക്കം വഷളായി; ഉത്തർ പ്രദേശിൽ ദലിത് ബാലനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടു; പ്രതികൾ ഒളിവിൽ
ലഖ്നൗ: ഇൻസ്റ്റഗ്രാം തർക്കത്തിന് പിന്നാലെ 16 കാരനായ ദലിത് ബാലനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. ഡിസംബർ 31-ന് രാത്രി ഉത്തർപ്രദേശിൽ കാൻ്റ് പൊലിസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
വീടിന് സമീപം നടക്കാനിറങ്ങിയ കുട്ടിയെ മുകുൾ യാദവ്, സുഭാഷ് യാദവ്, സുൽത്താൻ, ആയുഷ്, ബസു എന്നിവർ ചേർന്ന് ബൈക്കിലെത്തി തട്ടിക്കൊണ്ടുപോയി. പിന്നീട് കുട്ടിയെ, ചനേഹ്ത റോഡിലെ വിജനമായ സ്ഥലത്തെത്തിച്ച് തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിച്ചുമാറ്റി ക്രൂരമായി മർദിച്ചു. ഇതിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിൽ പ്രതികളിലൊരാളായ മുകുൾ യാദവുമായി കുട്ടി ചെറിയൊരു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായി, ജനുവരി 15-നകം കുട്ടിയെ വകവരുത്തുമെന്ന് മുകുൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ പൊലിസ് കേസെടുത്തു. പ്രതികളിൽ ഒരാളായ സുൽത്താൻ നേരത്തെയും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് സിറ്റി എസ്പി മനുഷ് പരീഖ് അറിയിച്ചു. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലിസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
A 16-year-old Dalit boy was abducted and brutally beaten by a group of individuals over an Instagram dispute in Uttar Pradesh's Kant police station area on December 31. The incident came to light after a video of the assault surfaced on social media, sparking widespread outrage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."