മഡുറോയെ ബന്ദിയാക്കിയതിൽ പ്രതിഷേധം; സമാധാന നൊബേൽ മോഹിക്കുന്ന ആൾപിടിയന്മാർ'; ട്രംപിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം ബന്ദിയാക്കിയ സംഭവത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. "സമാധാനത്തിനുള്ള നൊബേൽ സമ്മാനമാണത്രേ ലക്ഷ്യം..! ആൾപിടിയന്മാർ.." എന്ന് ട്രംപിനെ പരിഹസിച്ച് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഒരു പരമാധികാര രാജ്യത്തിന്റെ തലവനെ തട്ടിക്കൊണ്ടുപോയ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
മഡുറോയെ ബന്ദിയാക്കിയ നടപടിയെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു. വെനസ്വേലയിൽ നിന്ന് എല്ലാ യുഎസ് സൈനികരെയും അടിയന്തരമായി പിൻവലിക്കണമെന്ന് പി.ബി ആവശ്യപ്പെട്ടു. ലാറ്റിൻ അമേരിക്കയെ ഒരു സമാധാന മേഖലയായി നിലനിർത്തണമെന്നും രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അമേരിക്കയെ അനുവദിക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
നാടകീയ നീക്കങ്ങളുമായി ട്രംപ്
നിക്കോളാസ് മഡുറോയെയും ഭാര്യ കിലിയ ഫ്‌ളോർസിനെയും അമേരിക്കൻ സൈന്യത്തിന്റെ പ്രത്യേക വിഭാഗം ബന്ദിയാക്കിയതായി ട്രംപ് തന്നെയാണ് സ്ഥിരീകരിച്ചത്. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഓപ്പറേഷന്റെ വിശദാംശങ്ങൾ പങ്കുവെക്കുമെന്ന് ട്രംപ് അറിയിച്ചു. മഡുറോ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന് ട്രംപ് മാസങ്ങളായി ആരോപിക്കുന്നുണ്ടായിരുന്നു. അമേരിക്കൻ നിയമനിർവഹണ വകുപ്പും പ്രത്യേക സൈനിക വിഭാഗവും (Delta Force) ചേർന്നാണ് മിന്നൽ പരിശോധന നടത്തിയത്. വെനസ്വേലയിലെ എണ്ണ ശേഖരവും ധാതുക്കളും പിടിച്ചെടുക്കാനുള്ള അമേരിക്കൻ ഗൂഢാലോചനയാണിതെന്ന് മഡുറോ നേരത്തെ തന്നെ ആരോപിച്ചിരുന്നു.
വെനസ്വേലയിൽ അടിയന്തരാവസ്ഥ
സംഭവത്തിന് പിന്നാലെ വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യം കനത്ത ആക്രമണം നടത്തിയിരുന്നു. മഡുറോയുടെയും ഭാര്യയുടെയും ജീവന്റെ കാര്യത്തിൽ ആശങ്കയുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുന്ന തെളിവുകൾ പുറത്തുവിടണമെന്നും വെനസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ആവശ്യപ്പെട്ടു. അമേരിക്കൻ കടന്നുകയറ്റത്തെ ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അപലപിച്ചു. സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇറാൻ വ്യക്തമാക്കി.
On Saturday, January 3, 2026, U.S. President Donald Trump announced that American special forces had captured Venezuelan President Nicolás Maduro and his wife, Cilia Flores, following a large-scale military strike in Caracas. In response, Kerala Education Minister V. Sivankutty took to Facebook to mock Trump, questioning his supposed pursuit of a Nobel Peace Prize while acting like "human-snatchers" (kidnappers).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."