മഹാരാഷ്ട്രയെ യുപിയും ബീഹാറുമാക്കാൻ സമ്മതിക്കില്ല; മഹായുതി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് 'താക്കറെ സഹോദരന്മാർ'
മുംബൈ: വരാനിരിക്കുന്ന ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തെ നേരിടാൻ കൈകോർത്ത് താക്കറെ സഹോദരന്മാർ. ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെയും സംയുക്തമായി സഖ്യത്തിന്റെ പ്രകടന പത്രിക പുറത്തിറക്കി. ബിജെപി സഖ്യ ഭരണകൂടം മഹാരാഷ്ട്രയെ ഉത്തർപ്രദേശിനും ബീഹാറിനും സമാനമായ അവസ്ഥയിലേക്ക് മാറ്റുകയാണെന്ന് ഇരുനേതാക്കളും കുറ്റപ്പെടുത്തി.
വർഷങ്ങളായി താൻ പറയുന്ന കാര്യങ്ങൾ ഇപ്പോൾ സംഭവിക്കുകയാണെന്നും അധികാരത്തിൽ എന്നും തുടരാമെന്ന് ആരും കരുതേണ്ടെന്നും രാജ് താക്കറെ പറഞ്ഞു. "മഹാരാഷ്ട്രയെ ഇവർ യുപിയും ബീഹാറുമാക്കി മാറ്റുകയാണ്. ഇന്ത്യയ്ക്ക് എക്കാലവും ദിശാബോധം നൽകിയ സംസ്ഥാനമാണ് മഹാരാഷ്ട്ര," അദ്ദേഹം ഓർമ്മിപ്പിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ബംഗാളിലെ സമാനമായ സാഹചര്യത്തിൽ കോടതിയെ സമീപിച്ച ബിജെപി, മഹാരാഷ്ട്രയിൽ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഭരണപക്ഷത്തിന്റെ ഇടപെടലുകൾ ജനാധിപത്യത്തെ 'മോബോക്രസി' (ജനക്കൂട്ട ഭരണം) ആക്കി മാറ്റുകയാണെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു. എതിരില്ലാതെ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിൽ വോട്ടെടുപ്പ് റദ്ദാക്കണമെന്ന് അദ്ദേഹം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് (SEC) ആവശ്യപ്പെട്ടു. സ്പീക്കർ രാഹുൽ നർവേക്കർ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു.
ശിവസേന ഭവനിൽ നടന്ന ചടങ്ങിൽ 'വചൻ നാമ' എന്ന പേരിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 20 വർഷത്തിന് ശേഷം രാജ് താക്കറെ മാതൃസംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. ബാലാസാഹേബ് താക്കറെയുടെ ചിത്രത്തിനൊപ്പം ഉദ്ധവും രാജും നിൽക്കുന്ന ചിത്രമാണ് പ്രകടന പത്രികയുടെ കവറിലുള്ളത്.
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
ശിവസേന (യുബിടി)-എംഎൻഎസ് സഖ്യം പുറത്തിറക്കിയ 'വചൻ നാമ' പ്രകടന പത്രികയിൽ ജനപ്രിയമായ നിരവധി വാഗ്ദാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും മത്സ്യത്തൊഴിലാളി (കോലി) സ്ത്രീകൾക്കും പ്രതിമാസം 1,500 രൂപ ധനസഹായം നൽകുന്ന 'സ്വാഭിമാൻ നിധി' പദ്ധതിയാണ് ഇതിൽ പ്രധാനപ്പെട്ടത്.
സാധാരണക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ബസ് മിനിമം ചാർജ് പത്ത് രൂപയിൽ നിന്ന് അഞ്ച് രൂപയായി കുറയ്ക്കുമെന്നും കൂടുതൽ ബസുകളും പുതിയ റൂട്ടുകളും അനുവദിക്കുമെന്നും സഖ്യം ഉറപ്പുനൽകുന്നു. 700 ചതുരശ്ര അടി വരെയുള്ള വീടുകൾക്ക് സ്വത്ത് നികുതി പൂർണ്ണമായും ഒഴിവാക്കുന്നത് മുംബൈയിലെ ഇടത്തരക്കാർക്ക് വലിയ ആശ്വാസമാകും. കൂടാതെ, നഗരത്തിലെ പാർക്കിംഗ് പ്രശ്നങ്ങൾ പരിഹരിക്കാൻ പുനർനിർമ്മിച്ച കെട്ടിടങ്ങളിലെ ഓരോ ഫ്ലാറ്റിനും ഒരു പാർക്കിംഗ് സ്ഥലം ഉറപ്പാക്കുന്ന രീതിയിൽ നിയമങ്ങൾ പരിഷ്കരിക്കുമെന്നും, മുംബൈയുടെ മേയർ പദവിയിൽ മറാത്തി സംസാരിക്കുന്ന വ്യക്തിയെത്തുമെന്ന് ഉറപ്പാക്കുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.
ജനുവരി 15-നാണ് മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. മുംബൈയിലെ 227 സീറ്റുകൾ ഉൾപ്പെടെ 2,869 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
thackeray brothers launched a sharp attack against the maha yuti alliance saying they will not allow maharashtra to be turned into up or bihar. they accused the ruling coalition of weakening governance and harming state identity and public welfare systems.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."