അൽ ഐനിലെ ജബൽ ഹഫീത്തിൽ ബാർബിക്യൂ നിരോധനം; നിയമം ലംഘിച്ചാൽ 4,000 ദിർഹം വരെ പിഴ
അൽ ഐൻ: അൽ ഐനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ജബൽ ഹഫീത്തിലെ ചില പാർക്കിംഗ് മേഖലകളിൽ ബാർബിക്യൂ നടത്തുന്നത് കർശനമായി നിരോധിച്ചതായി അധികൃതർ. നിയമലംഘനം നടത്തിയാൽ പരമാവധി 4,000 ദിർഹം വരെ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പും അൽ ഐൻ സിറ്റി മുനിസിപ്പാലിറ്റിയും ചേർന്ന് ജബൽ ഹഫീത്തിലെ വിവിധ പാർക്കിംഗ് സ്ഥലങ്ങളിൽ സ്ഥാപിച്ച നോട്ടീസുകളിലാണ് നിരോധനം വ്യക്തമാക്കിയിരിക്കുന്നത്. “ഈ പ്രദേശത്ത് ബാർബിക്യൂ കർശനമായി നിരോധിച്ചിരിക്കുന്നു. നിയമ ലംഘനം പിഴയ്ക്ക് കാരണമാകും” എന്നാണ് അറിയിപ്പിൽ പറയുന്നത്.
വർഷംതോറും ലക്ഷക്കണക്കിന് സന്ദർശകരെത്തുന്ന ജബൽ ഹഫീത്, കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട ഇടമാണ്. ഭക്ഷ്യ-പാനീയ ഔട്ട്‌ലെറ്റുകളും കുടുംബ കേന്ദ്രീകൃത പ്രവർത്തനങ്ങളും ഉൾപ്പെടുത്തി പ്രദേശം നിരന്തരം വികസിപ്പിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
പ്രദേശത്തിന്റെ സൗന്ദര്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഗ്രീൻ മുബസാറ പാർക്കിലെ നിയുക്തമല്ലാത്ത ഇടങ്ങളിലേക്കും മുന്നറിയിപ്പ് സൈൻബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
അബൂദബി എമിറേറ്റിലെ പൊതുസ്ഥലങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട 2012 ലെ നിയമം നമ്പർ (2) പ്രകാരം, മുന്നറിയിപ്പ് ബോർഡുകളും നിരോധനങ്ങൾ സംബന്ധിച്ച നിർദേശങ്ങളും ലംഘിച്ചാൽ ആദ്യഘട്ടത്തിൽ 1,000 ദിർഹം പിഴ ചുമത്തും. കുറ്റം വീണ്ടും ആവർത്തിച്ചാൽ 2,000 ദിർഹവും മൂന്നാം തവണയും ആവർത്തിച്ചാൽ 4,000 ദിർഹവും പിഴ ചുമത്തും.
കഴിഞ്ഞ മാസം യുഎഇ ദേശീയ ദിന അവധിക്കാലത്ത് ജബൽ ഹഫീത് സന്ദർശിച്ചപ്പോൾ ബാർബിക്യൂ നടത്തിയിരുന്നുവെന്നും അന്ന് സൈൻബോർഡുകൾ കാണാനില്ലായിരുന്നുവെന്നും ദുബൈ നിവാസിയായ അഹമ്മദ് മാലിക് പറഞ്ഞു. എന്നാൽ പിന്നീട് വീണ്ടും എത്തിയപ്പോൾ വിവിധ പാർക്കിംഗ് ഇടങ്ങളിൽ നിരോധന ബോർഡുകൾ ശ്രദ്ധയിൽപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ജബൽ ഹഫീത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണെന്ന് ഷാർജ നിവാസിയായ സമീന ഖാൻ പറഞ്ഞു. “ഗ്രീൻ മുബസാറയിൽ കുട്ടികളോടൊപ്പം സമയം ചെലവഴിച്ച ശേഷം മലമുകളിലെ സുഖകരമായ കാലാവസ്ഥ ആസ്വദിക്കുക എന്നത് ഞങ്ങളുടെ പതിവായിരുന്നു,” അവർ പറഞ്ഞു.
അതേസമയം, 2026 ലെ അറബ് ടൂറിസം തലസ്ഥാനമായി അൽ ഐനെ തിരഞ്ഞെടുത്തത് ഇമാറാത്തി വിനോദസഞ്ചാര മേഖലയുടെ വളർച്ചയെ വ്യക്തമാക്കുന്നതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അറബ് മിനിസ്റ്റീരിയൽ കൗൺസിൽ ഫോർ ടൂറിസത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസിന്റെ ശുപാർശയെ തുടർന്നാണ് അൽ ഐനെ അറബ് ടൂറിസം തലസ്ഥാനമായി തിരഞ്ഞെടുത്തത്.
authorities in al ain have imposed a barbecue ban at jebel hafeet parking areas. violators risk fines reaching 4000 dirhams under abu dhabi public safety laws aimed at protecting environment public health and visitor safety in the popular tourist destination
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."