കായംകുളത്ത് വൻ ലഹരിവേട്ട: യുവതിയടക്കം മൂന്നുപേർ എംഡിഎംഎയുമായി പിടിയിൽ
കായംകുളം: ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പ്രാദേശിക പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായി. കരീലക്കുളങ്ങരയിൽ നിന്ന് യുവതിയെയും തൃക്കുന്നപ്പുഴയിൽ നിന്ന് രണ്ട് യുവാക്കളെയുമാണ് പൊലിസ് പിടികൂടിയത്.
യുവതി വലയിലായത് നാട്ടുകാരുടെ പരാതിയിൽ:
ഏവൂർ വടക്കുംമുറിയിൽ വാടകയ്ക്ക് താമസിക്കുന്ന നൗഫിയ (30) ആണ് കരീലക്കുളങ്ങര പൊലിസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 7.25 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. നൗഫിയയുടെ വീട്ടിൽ രാത്രികാലങ്ങളിൽ സ്ത്രീകളടക്കം നിരവധി പേർ വരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നൽകിയ സൂചനയാണ് അറസ്റ്റിലേക്ക് നയിച്ചത്. മാസങ്ങളായി പൊലിസ് നിരീക്ഷണത്തിലായിരുന്ന ഇവർക്ക് ലഹരി എത്തിച്ചുനൽകിയ പ്രധാന കണ്ണിനായി തിരച്ചിൽ ഊർജ്ജിതമാക്കി.
തൃക്കുന്നപ്പുഴയിൽ രണ്ട് യുവാക്കൾ പിടിയിൽ:
പാനൂർ പുത്തൻപുര ജംഗ്ഷനിൽ നടത്തിയ പരിശോധനയിൽ പല്ലന സ്വദേശി സാജിദ് (25), ആറാട്ടുപുഴ സ്വദേശി കാശിനാഥൻ (19) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 7 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തൃക്കുന്നപ്പുഴ പൊലിസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും വലിയ സംഘങ്ങൾ ഇതിന് പിന്നിലുണ്ടോ എന്നതിനെക്കുറിച്ചും പൊലിസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."