പ്രവാസികൾക്ക് കനത്ത തിരിച്ചടി; ഈ മേഖലകളിലെ സ്വദേശിവൽക്കരണം ശക്തമാക്കി സഊദി സർക്കാർ
റിയാദ്: തൊഴിൽ മേഖലയിൽ നിർണ്ണായകമായ തീരുമാനങ്ങളുമായി സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. സ്വകാര്യ മേഖലയിലെ എഞ്ചിനീയറിംഗ്, സംഭരണ (Procurement) തസ്തികകളിൽ സഊദിവൽക്കരണം (Saudization) വർദ്ധിപ്പിക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. ഇതുസംബന്ധിച്ച രണ്ട് പ്രധാന ഉത്തരവുകൾ മന്ത്രാലയം പുറത്തിറക്കിക്കഴിഞ്ഞു.
പുതിയ നിയമപ്രകാരം എഞ്ചിനീയറിംഗ് തസ്തികകളിലെ സഊദിവൽക്കരണ ലക്ഷ്യം 30 ശതമാനമായി ഉയർത്തി. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് എഞ്ചിനീയർമാരുടെ ശമ്പള കാര്യത്തിലാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സഊദി എഞ്ചിനീയർമാർക്ക് കുറഞ്ഞത് 8,000 റിയാൽ ശമ്പളം നൽകണമെന്ന് ഉത്തരവിൽ പറയുന്നു.
പുതിയ നിയമപ്രകാരം ആർക്കിടെക്റ്റ്, ഇൻഡസ്ട്രിയൽ എഞ്ചിനീയർ, പവർ ജനറേഷൻ എഞ്ചിനീയർ തുടങ്ങി 46 ഓളം പ്രധാന തസ്തികകളെയാണ് ഈ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് നിയമം ബാധകമാകും. കൂടാതെ, ഈ തസ്തികകളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് സഊദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്സിന്റെ (SCE) കൃത്യമായ അംഗീകാരം ഉണ്ടായിരിക്കണമെന്നും മന്ത്രാലയം കർശനമായി നിർദ്ദേശിക്കുന്നുണ്ട്.
2025 ഡിസംബർ 31 മുതൽ തന്നെ പുതിയ പരിഷ്‌കാരം പൂർണ്ണമായും പ്രാബല്യത്തിൽ വന്നിരുന്നു. പുതിയ തൊഴിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും നിയമപരമായ മാറ്റങ്ങൾ വരുത്തുന്നതിനുമായി മന്ത്രാലയം കമ്പനികൾക്ക് ആറ് മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ സഊദിവൽക്കരണ ലക്ഷ്യങ്ങൾ കൈവരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
രണ്ടാമത്തെ തീരുമാനത്തിലൂടെ സംഭരണ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഈ മേഖലയിലെ സഊദിവൽക്കരണം 70 ശതമാനമായി സർക്കാർ ഉയർത്തി. സംഭരണ മാനേജർ, കോൺട്രാക്റ്റ് മാനേജർ, വെയർഹൗസ് കീപ്പർ തുടങ്ങിയ 12 തസ്തികകളിലാണ് നിയന്ത്രണം വരുന്നത്. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ 70 ശതമാനം തസ്തികകളിലും സഊദികളെ തന്നെ നിയമിക്കണം.
സ്വദേശി യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കാനും പ്രധാന മേഖലകളിൽ പൗരന്മാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനുമാണ് സഊദി സർക്കാർ ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
saudi arabia raises saudization targets in engineering and storage sectors, introducing minimum salaries and stricter national employment rules. expats may face reduced opportunities as the government prioritizes citizen workforce participation and strengthens compliance across private and nonprofit companies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."