ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്
റിയാദ്: ഗസ്സ മുനമ്പിലെ അതീവ ഗുരുതരമായ മാനുഷിക പ്രതിസന്ധി കണക്കിലെടുത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സഊദി അറേബ്യ. ഇതിന്റെ ഭാഗമായി വ്യോമ, കടൽ, കര മാർഗങ്ങളിലൂടെ ഫലസ്തീനികൾക്കുള്ള സഹായം എത്തിക്കുന്നത് വർദ്ധിപ്പിക്കാൻ സൗദി നേതൃത്വം ഉത്തരവിട്ടു. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (KSrelief) വഴിയാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഫലസ്തീനികളെ പിന്തുണയ്ക്കുക എന്നത് സഊദിയുടെ ചരിത്രപരമായ നിലപാടാണെന്ന് കെ.എസ്.റിലീഫ് സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ-റബിയ പറഞ്ഞു. "ഫലസ്തീൻ എന്നും സഊദി അറേബ്യയുടെ മനസ്സാക്ഷിക്കൊപ്പമുണ്ടാകും" അദ്ദേഹം വ്യക്തമാക്കി. നിലവിലെ പ്രതിസന്ധിയിൽ സഹായങ്ങൾ ശക്തമാക്കാൻ നിർദ്ദേശിച്ച സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സഊദി ഇതുവരെ വലിയ തോതിലുള്ള സഹായങ്ങളാണ് എത്തിച്ചിട്ടുള്ളത്. ഇതിനോടകം തന്നെ 7,699 ടണ്ണിലധികം ഭക്ഷണവും മരുന്നുകളും പാർപ്പിട സാമഗ്രികളും 77 വിമാനങ്ങളിലായി അയച്ചു കഴിഞ്ഞു. കൂടാതെ, 8 കപ്പലുകളും 912 ട്രക്കുകളും കര-കടൽ മാർഗങ്ങളിലൂടെ ഗസ്സയിലെത്തി സഹായ വിതരണം നടത്തി. ആരോഗ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിക്ക് 20 അത്യാധുനിക ആംബുലൻസുകൾ കൈമാറിയ സഊദി, വിവിധ ദുരിതാശ്വാസ പദ്ധതികൾക്കായി ഏകദേശം 90 മില്യൺ ഡോളറിന്റെ (750 കോടിയിലധികം രൂപ) കരാറുകളിലാണ് കെ.എസ്.റിലീഫ് വഴി ഒപ്പുവച്ചിരിക്കുന്നത്.
റോഡ് മാർഗമുള്ള തടസ്സങ്ങൾ മറികടക്കാൻ ജോർദാനിയൻ സായുധ സേനയുമായി സഹകരിച്ച് വിമാനങ്ങളിൽ നിന്ന് ആഹാരപ്പൊതികൾ താഴേക്ക് എത്തിക്കുന്ന (Air Drops) സംവിധാനവും സഊദി ശക്തമാക്കിയിട്ടുണ്ട്. ഫലസ്തീൻ ജനതയുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അന്താരാഷ്ട്ര ഏജൻസികളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും സഊദി അറിയിച്ചു.
saudi arabia has intensified humanitarian support for gaza following an order from king salman to expand aid efforts. the initiative includes increased relief assistance reflecting the kingdom's continued commitment to supporting palestinian people during the ongoing crisis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."