'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം
ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം തിരഞ്ഞെടുപ്പിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ സുബ്രഹ്മണ്യം ബദരീനാഥ്. മികച്ച ഫോമിലുള്ള റുതുരാജ് ഗെയ്ക്‌വാദിനെ പുറത്തിരുത്തി നിതീഷ് കുമാർ റെഡ്ഡിയെ ടീമിൽ ഉൾപ്പെടുത്തിയതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ടീം സെലക്ഷനിൽ വ്യക്തമായ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ബദരീനാഥ് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
ബദരീനാഥിന്റെ വിമർശനങ്ങൾ:
നിതീഷ് കുമാർ റെഡ്ഡിയുടെ സാന്നിധ്യം: "രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ എന്നീ രണ്ട് മികച്ച ഓൾറൗണ്ടർമാർ ടീമിലുള്ളപ്പോൾ എന്തിനാണ് നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തിയത്? അദ്ദേഹം ഒരു ഓൾറൗണ്ടറാണെന്ന് പറയുന്നു, പക്ഷേ പന്തെറിയുമ്പോഴെല്ലാം തല്ലുവാങ്ങുന്നതാണ് കാണുന്നത്," ബദരീനാഥ് പറഞ്ഞു.
റുതുരാജിനെ ഒഴിവാക്കിയത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിനത്തിൽ നാലാം നമ്പറിലിറങ്ങി 83 പന്തിൽ 105 റൺസടിച്ച താരമാണ് റുതുരാജ്. ലിസ്റ്റ് എ ക്രിക്കറ്റിലും റുതുരാജ് റൺസ് വാരിക്കൂട്ടുകയാണ്. ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും അദ്ദേഹത്തെ തഴഞ്ഞത് അനീതിയാണെന്ന് ബദരീനാഥ് ചൂണ്ടിക്കാട്ടി.
ടീമിലെ മറ്റ് മാറ്റങ്ങൾ:
ശുഭ്മാൻ ഗിൽ ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോൾ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനായി ടീമിലിടം പിടിച്ചു (ഫിറ്റ്‌നസ് ക്ലിയറൻസിന് വിധേയമായി). മുഹമ്മദ് സിറാജ് തിരിച്ചെത്തിയപ്പോൾ റുതുരാജിന് പുറമെ തിലക് വർമ്മ, ധ്രുവ് ജൂറൽ എന്നിവർക്കും സ്ഥാനം നഷ്ടമായി. ഋഷഭ് പന്ത് ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിൽ തുടരുന്നുണ്ട്. മുഹമ്മദ് ഷമിയെ പരിഗണിക്കാതിരുന്നതും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ഇന്ത്യൻ ഏകദിന ടീം: ശുഭ്മാൻ ഗിൽ (സി), രോഹിത് ശർമ്മ, വിരാട് കോലി, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, ഋഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."