തെലങ്കാന സ്വദേശിനിയെ യുഎസിൽ കൊന്ന് ഇന്ത്യയിലേക്ക് കടന്ന പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ; ഇൻ്റർപോൾ നീക്കം നിർണായകമായി
ചെന്നൈ: യുഎസിലെ മെരിലാൻഡിൽ തെലങ്കാന സ്വദേശിനിയായ നികിത ഗോഡിശാലയെ (27) ക്രൂരമായി കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടന്ന മുൻകാമുകൻ അർജുൻ ശർമ (26) തമിഴ്‌നാട്ടിൽ അറസ്റ്റിലായി. ഇൻ്റർപോൾ നൽകിയ റെഡ് കോർണർ നോട്ടീസിന്റെയും അമേരിക്കൻ ഫെഡറൽ ഏജൻസികളുടെ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾ നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
കൊലപാതകവും നാടകീയമായ ഒളിച്ചോട്ടവും
മെരിലാൻഡിലെ 'വേയ്‌ഡ ഹെൽത്തി'ൽ ഡാറ്റ അനലിസ്റ്റായി ജോലി ചെയ്തിരുന്ന നികിതയെ ജനുവരി 2 മുതലാണ് കാണാതായത്. അന്ന് തന്നെ അർജുൻ ശർമ ഹൊവാഡ് കൗണ്ടി പൊലിസിൽ നേരിട്ടെത്തി നികിതയെ കാണാനില്ലെന്ന് പരാതി നൽകി. പുതുവത്സരത്തലേന്ന് (ഡിസംബർ 31) തന്റെ ഫ്ലാറ്റിൽ വെച്ചാണ് നികിതയെ അവസാനമായി കണ്ടതെന്നായിരുന്നു ഇയാൾ പൊലിസിനോട് പറഞ്ഞിരുന്നത്.
എന്നാൽ പരാതി നൽകിയ ഉടൻ തന്നെ അർജുൻ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നു. ഇതിൽ സംശയം തോന്നിയ പൊലിസ് മെരിലാൻഡ് ട്വിൻ ടവേഴ്സ് റോഡിലെ അർജുൻ്റെ അപ്പാർട്ട്മെൻ്റിൽ ജനുവരി 3-ന് നടത്തിയ പരിശോധനയിൽ നികിതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരമാസകലം കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.
അറസ്റ്റിലേക്ക് നയിച്ച ഘടകങ്ങൾ
പ്രതി രാജ്യം വിട്ടതോടെ യുഎസ് ഏജൻസികൾ ഇൻ്റർപോളിന്റെ സഹായം തേടി.നികിതയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അർജുൻ 3,500 ഡോളർ അനധികൃതമായി പിൻവലിച്ചതായും കൈക്ക് പരിക്കേറ്റെന്ന് വ്യാജമായി പറഞ്ഞ് നാട്ടിലേക്ക് കടന്നതായും കുടുംബം ആരോപിക്കുന്നു.തമിഴ്‌നാട്ടിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലിസ് ഇയാളെ ഉടൻ തന്നെ യുഎസിന് കൈമാറാനുള്ള നടപടികൾ ആരംഭിച്ചു.
മിടുക്കിയായ ഉദ്യോഗസ്ഥ, നഷ്ടമായത് വലിയ സ്വപ്നങ്ങൾ
ഹൈദരാബാദിലെ ജെഎൻടിയുവിൽ നിന്ന് ഫാം ഡി പൂർത്തിയാക്കിയ നികിത, യൂണിവേഴ്‌സിറ്റി ഓഫ് മെരിലാൻഡിൽ നിന്ന് ഉപരിപഠനം കഴിഞ്ഞ് 2025 ഫെബ്രുവരിയിലാണ് നിലവിലെ ജോലിയിൽ പ്രവേശിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച പ്രകടനത്തിനുള്ള 'ആൾ ഇൻ അവാർഡും' നികിത സ്വന്തമാക്കിയിരുന്നു.
സംഭവത്തിൽ ഇന്ത്യൻ എംബസി നികിതയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊലപാതകത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അമേരിക്കൻ പൊലിസും ഇന്ത്യൻ ഏജൻസികളും അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."