ആന്ധ്രയിൽ ഒഎൻജിസി ഗ്യാസ് കിണറിൽ വൻ തീപ്പിടിത്തം; ഗ്രാമങ്ങൾ ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
കാക്കിനട: ആന്ധ്രാപ്രദേശിലെ ഡോ. ബി.ആർ. അംബേദ്‌കർ കോനസീമ ജില്ലയിലുള്ള ഒഎൻജിസിയുടെ മോറി-5 (Mori-5) ഗ്യാസ് കിണറിൽ തിങ്കളാഴ്ച പുലർച്ചെ വൻ തീപ്പിടിത്തമുണ്ടായി. മാലിക്‌പുരം മണ്ഡലിലെ ഇരൂസുമണ്ഡ ഗ്രാമത്തിന് സമീപമാണ് സംഭവം. പൈപ്പ്‌ലൈനിലുണ്ടായ വാതകച്ചോർച്ചയെത്തുടർന്ന് വലിയ സ്ഫോടനത്തോടെ തീ പടരുകയായിരുന്നു.
അപകടകാരണം
ഒഎൻജിസിയുടെ കരാർ കമ്പനിയായ ഡീപ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കിണറിൽ അറ്റകുറ്റപ്പണികൾ (Workover operations) നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രില്ലിംഗ് വേളയിൽ പൈപ്പ്‌ലൈനിലുണ്ടായ വിള്ളലിലൂടെ ക്രൂഡ് ഓയിലും വാതകവും ആകാശത്തേക്ക് ഉയരത്തിൽ ചീറ്റുകയും പിന്നാലെ തീ പിടിക്കുകയുമായിരുന്നു. ഏകദേശം 500-ഓളം തെങ്ങുകൾ കത്തിയമർന്നതായും വൻതോതിൽ കറുത്ത പുക ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.
മോറി-5 ഗ്യാസ് കിണർ, മാലിക്‌പുരം മണ്ഡൽ, കോനസീമ ജില്ല.മുൻകരുതൽ ഭാഗമായി സമീപത്തെ മൂന്ന് ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.പ്രദേശത്തെ വൈദ്യുതി ബന്ധവും പാചകവാതക വിതരണവും താൽക്കാലികമായി വിച്ഛേദിച്ചു. വീടുകളിൽ സ്റ്റൗവുകളും ഇലക്ട്രിക്കൽ ഉപകരണങ്ങളും പ്രവർത്തിപ്പിക്കരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആളപായമോ ഗുരുതരമായ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ചില തൊഴിലാളികൾക്ക് നിസാര പരിക്കേറ്റതായി സൂചനയുണ്ട്.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തുകയും അടിയന്തര രക്ഷാപ്രവർത്തനത്തിന് ഉത്തരവിടുകയും ചെയ്തു. ജില്ലാ കളക്ടർ മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സും ദുരന്തനിവാരണ സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഒഎൻജിസിയുടെ ക്രെെസിസ് മാനേജ്‌മെന്റ് ടീം (CMT) ഹൈദരാബാദിൽ നിന്നും രാജമൺഡ്രിയിൽ നിന്നും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
രാജമൺഡ്രി അസറ്റിലെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി 2024-ൽ ഡീപ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 1,402 കോടി രൂപയുടെ കരാർ നേടിയിരുന്നു. ഈ കരാറിന് കീഴിലാണ് കഴിഞ്ഞ ഒരു വർഷമായി ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."