ഹെലികോപ്റ്ററിലും കവചിത വാഹനത്തിലും കോടതിയിലേക്ക്; ന്യൂയോർക്കിൽ മഡുറോയുടെ വിചാരണ തുടങ്ങി
ന്യൂയോർക്ക്: വെനിസ്വേലയിൽ യുഎസ് സൈന്യം നടത്തിയ അധിനിവേശത്തിലൂടെ (ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്) പിടികൂടിയ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ന്യൂയോർക്കിലെ മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കി. 2026 ജനുവരി 5 തിങ്കളാഴ്ച ഉച്ചയോടെയാണ് അന്താരാഷ്ട്ര രാഷ്ട്രീയത്തെ മുനയിൽ നിർത്തുന്ന ഈ വിചാരണ നടപടികൾക്ക് തുടക്കമായത്.
സുരക്ഷാ സന്നാഹങ്ങൾ
അതിശക്തമായ സുരക്ഷാ വലയത്തിലാണ് മഡുറോയെ കോടതിയിലെത്തിച്ചത്.ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ തടവുകേന്ദ്രത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം മാൻഹട്ടൻ ഹെലിപോർട്ടിൽ എത്തിക്കുകയായിരുന്നു.അവിടെ നിന്ന് കവചിത വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഡാനിയൽ പാട്രിക് മോയ്‌നിഹാൻ യുഎസ് കോടതി സമുച്ചയത്തിലേക്ക് മാറ്റിയത്.ഇതിന് അകമ്പടിയായി ആയുധധാരികളായ നൂറുകണക്കിന് സ്പെഷ്യൽ ഏജന്റുമാരും പൊലിസും കോടതി പരിസരത്ത് നിലയുറപ്പിച്ചിരുന്നു.
കുറ്റപത്രത്തിലെ പ്രധാന ആരോപണങ്ങൾ
2020-ൽ റജിസ്റ്റർ ചെയ്ത ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട 25 പേജുള്ള പുതിയ കുറ്റപത്രമാണ് മഡുറോയ്ക്കും ഭാര്യയ്ക്കും മേൽ ചുമത്തിയിരിക്കുന്നത്:
- നർക്കോ ടെററിസം:
കൊളംബിയൻ വിപ്ലവ സായുധ സേനയുമായി ചേർന്ന് അമേരിക്കയിലേക്ക് ടൺ കണക്കിന് കൊക്കെയ്ൻ കടത്താൻ ഗൂഢാലോചന നടത്തി.നിരോധിത മെഷീൻ ഗണ്ണുകളും വിനാശകാരിയായ സ്ഫോടകവസ്തുക്കളും കൈവശം വെച്ചു.ലഹരി ഇടപാടിലൂടെ ലഭിച്ച പണം രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് വെളുപ്പിച്ചു.
കോടതിയിലെ വാദങ്ങൾ
മഡുറോയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകർ അദ്ദേഹത്തിന്റെ 'പരമാധികാര പ്രതിരോധം' (Sovereign Immunity) ഉയർത്തിക്കാട്ടാൻ സാധ്യതയുണ്ട്. ഒരു രാജ്യത്തിന്റെ ഭരണത്തലവൻ എന്ന നിലയിൽ വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന വാദമായിരിക്കും ഇവർ പ്രധാനമായും ഉന്നയിക്കുക. എന്നാൽ, മഡുറോയുടെ 2024-ലെ തിരഞ്ഞെടുപ്പ് വിജയം യുഎസ് അംഗീകരിക്കാത്തതിനാൽ ഈ വാദം നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
വെനിസ്വേലയുടെ പ്രതികരണം
മഡുറോയെ തട്ടിക്കൊണ്ടുപോയത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വെനിസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ആവർത്തിച്ചു. വെനിസ്വേലയുടെ എണ്ണ സമ്പത്ത് കവരാനുള്ള അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നീക്കമാണിതെന്നും അവർ ആരോപിച്ചു. മഡുറോയെ ഉടൻ വിട്ടയക്കണമെന്ന് ചൈനയും ഇറാനും ആവശ്യപ്പെട്ടപ്പോൾ, നടപടിയിൽ യൂറോപ്യൻ യൂണിയൻ ആശങ്ക രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."