തീയേറ്ററിലെ വനിതാ ശൗചാലയത്തിൽ ഒളിക്യാമറ; ജീവനക്കാർ പിടിയിൽ
ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ മഡിവാളയിലുള്ള സന്ധ്യ തീയേറ്ററിലെ വനിതാ ശൗചാലയത്തിൽ ഒളിക്യാമറ സ്ഥാപിച്ച സംഭവത്തിൽ തീയേറ്റർ ജീവനക്കാരടക്കം രണ്ടുപേർ പിടിയിലായി. തീയേറ്റർ ജീവനക്കാരായ രാജേഷ്, കമൽ എന്നിവരെയാണ് മഡിവാള പൊലിസ് കസ്റ്റഡിയിലെടുത്തത്. 2026 ജനുവരി 4 ഞായറാഴ്ച വൈകുന്നേരമാണ് സംഭവം പുറത്തറിയുന്നത്.
സംഭവം നടന്നത് ഇങ്ങനെ
തീയേറ്ററിൽ തെലുങ്ക് ചിത്രമായ 'നുവ്വു നാക്കു നച്ചാവി'ന്റെ (Nuvvu Naaku Nachav) റീ-റിലീസ് പ്രദർശനത്തിനിടെയാണ് സംഭവം നടന്നത്. ശൗചാലയത്തിൽ പോയ ഒരു യുവതി ചുമരിൽ അസ്വാഭാവികമായ രീതിയിൽ ഒരു മൊബൈൽ ഫോൺ ഘടിപ്പിച്ചു വെച്ചിരിക്കുന്നത് ശ്രദ്ധിച്ചു. ഉടൻ തന്നെ അവർ വിവരം പുറത്തറിയിക്കുകയും തീയേറ്ററിലുണ്ടായിരുന്ന മറ്റു സ്ത്രീകളും നാട്ടുകാരും ചേർന്ന് പരിശോധന നടത്തുകയുമായിരുന്നു.
സ്ത്രീകൾ ബഹളം വെച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച രാജേഷിനെ നാട്ടുകാർ തടഞ്ഞുവെച്ചു. പൊലിസിന് കൈമാറുന്നതിന് മുൻപ് നാട്ടുകാർ ഇയാളെ മർദിച്ചതായും റിപ്പോർട്ടുണ്ട്.പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിരവധി സ്ത്രീകളുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.കമൽ എന്നയാളുടെ നിർദ്ദേശപ്രകാരമാണ് താൻ ഇത് ചെയ്തതെന്ന് രാജേഷ് പൊലിസിനോട് സമ്മതിച്ചതായാണ് വിവരം.
ഒരു ഐടി ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഡിവാള പൊലിസ് തീയേറ്റർ മാനേജ്‌മെന്റിനും ജീവനക്കാർക്കുമെതിരെ കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകൾ പ്രകാരം സ്ത്രീകളുടെ സ്വകാര്യത ലംഘിച്ചതിനാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സന്ധ്യ തീയേറ്റർ മാനേജ്‌മെന്റിന് സംഭവത്തിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർ ആശ്രയിക്കുന്ന മഡിവാളയിലെ പ്രമുഖ തീയേറ്ററിൽ ഇത്തരമൊരു സംഭവം നടന്നത് ബെംഗളൂരുവിലെ സിനിമാ പ്രേമികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."