കേരളം പിടിക്കാൻ 'ലക്ഷ്യ'മുറപ്പിച്ച് കോൺഗ്രസ്; ലീഡർഷിപ്പ് ക്യാംപിന് സമാപനം
സുൽത്താൻ ബത്തേരി: തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും ഭരണവിരുദ്ധ വികാരവും അനുകൂലമാക്കി കേരളം പിടിക്കാൻ 'ലക്ഷ്യ'മുറപ്പിച്ച് കോൺഗ്രസിന്റെ ലീഡർഷിപ്പ് ക്യാംപിന് സമാപനം. '100' സീറ്റെന്ന മാന്ത്രിക സംഖ്യയിലേക്ക് കുതിക്കാൻ യു.ഡി.എഫിന് കരുത്തുപകർന്നാണ് ക്യാംപിന് സമാപനമായത്. അതിനുള്ള രാഷ്ട്രീയ അടിത്തറ ഒരുക്കിയാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നതെന്ന് ക്യാംപിൽ 2026 നയരേഖ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി വിപുലീകരണമടക്കം നടക്കുമെന്നാണ് ക്യാംപ് നൽകുന്ന സൂചന. ഇടത് ക്യാംപിൽ നിന്നുള്ളവർ അടക്കം ഇതിൽ ഉണ്ടാകുമെന്നും കോൺഗ്രസ് കരുതുന്നു. കണ്ടുമടുത്ത കോൺഗ്രസ് ക്യാംപല്ലായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വയനാട്ടിൽ നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും വിജയം നൽകിയ ആത്മവിശ്വാസം എല്ലാവരുടെയും മുഖത്ത് പ്രകടമായിരുന്നു.
ഹാട്രിക് തുടർഭരണം എന്ന എൽ.ഡി.എഫ് പ്രചാരണം തിരുത്തി, ജനങ്ങളിലേക്ക് യു.ഡി.എഫിന് ഇറങ്ങാൻ സാധിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസമാണ് നേതാക്കളിൽ പ്രകടമായത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി 2024ൽ കോൺഗ്രസ് നേതൃത്വം വയനാട്ടിൽ സംഘടിച്ചാണ് വിജയകരമായി പൂർത്തിയാക്കിയ 'മിഷൻ 2025' ന് രൂപം നൽകിയിരുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്യാംപ് രൂപം നൽകി. ഓരോ ജില്ലയിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി സംസ്ഥാനത്തും പ്രാദേശികമായും ഉയർത്തേണ്ട വിഷയങ്ങൾക്കും ക്യാംപിൽ അന്തിമ രൂപമായിട്ടുണ്ട്. സ്വർണക്കൊള്ളയിൽ നിയമസഭ മാർച്ച്, തൊഴിലുറപ്പ് അട്ടിമറിയിൽ രാപ്പകൽ സമരം, ബൂത്ത് കമ്മിറ്റികളുടെ പുനസംഘടന എന്നിവ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അവതരിപ്പിച്ച കർമ പദ്ധതി കലണ്ടറിൽ പറയുന്നുണ്ട്. ബൂത്ത് കമ്മിറ്റികളെ സജീവമാക്കി പ്രവർത്തകർക്കിടയിൽ ആവേശം ഇരട്ടിപ്പിക്കാനുള്ള പദ്ധതികളും ആവിഷ്‌കരിച്ചാണ് നേതൃത്വം ആത്മവിശ്വാസത്തോടെ ചുരമിറങ്ങിയത്.
congress leadership camp ended with a clear goal to win kerala assembly election
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."