പൊലിസ് സേനയ്ക്ക് നാണക്കേട്; മൂക്കിൻ തുമ്പത്ത് നിന്ന് ലക്ഷങ്ങൾ വിലയുള്ള ചന്ദനമരങ്ങളുടെ മോഷണം
തൃശൂർ: രാമവർമപുരത്തെ പൊലിസ് അക്കാദമിയിൽനിന്നു ചന്ദനമരങ്ങൾ മോഷ്ടിച്ചു. 30 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളുടെ കാതലുള്ള ഭാഗങ്ങളാണ് മുറിച്ചു കടത്തിയത്. കനത്ത കാവലുള്ള അക്കാദമിയിൽ കഴിഞ്ഞ ഡിസംബർ 27 നും ജനുവരി 2 നുമിടയിലാണ് മോഷണമെന്നു കരുതുന്നു. അക്കാദമി എസ്റ്റേറ്റ് ഓഫിസറുടെ പരാതിയിൽ വിയ്യൂർ പൊലിസ് കേസെടുത്തു.രാജവൃക്ഷങ്ങൾ ഏറെയുള്ള അക്കാദമിയിൽ രാത്രികാലങ്ങളിൽ പ്രത്യേക പട്രോളിങ് ഏർപ്പെടുത്തണമെന്ന് അക്കാദമി അഡ്മിനിസ്ട്രേഷൻ ഡി.വൈ.എസ്.പി സർക്കുലർ ഇറക്കി.
അക്കാദമിയുടെ കാംപസിൽ പിൻവശത്ത് ആൾ പെരുമാറ്റം കുറഞ്ഞ ഭാഗത്തുനിന്നാണ് ചന്ദനമരങ്ങൾ കളവു പോയത്. ഇവ കഷണങ്ങളാക്കി തലച്ചുമടായി മോഷ്ടാക്കൾ കടത്തിയെന്നാണ് നിഗമനം.വനിതകൾ അടക്കം ആയിരക്കണക്കിനു പൊലിസുകാർ താമസിക്കുന്ന അക്കാദമിയിൽനിന്നു എല്ലാവരുടെയും കണ്ണുവെട്ടിച്ച് മരങ്ങൾ കടത്തിയത് എങ്ങനെയെന്ന കാര്യത്തിൽ വ്യക്തതയില്ല.
കാവൽ വേണമെന്നു മുമ്പു നൽകിയിരുന്ന നിർദേശത്തിൽ കാര്യമായ നടപടികളെടുത്തിരുന്നില്ല.വിയ്യൂർ എസ്.എച്ച്.ഒ മണിലാലിനാണ് അന്വേഷണ ചുമതല. മാസങ്ങൾക്കു മുമ്പ് അക്കാദമിയിലെ ചെറിയ മരങ്ങൾ ലേലത്തിലെടുത്തവരെയും ജോലിക്കാരെയും കേന്ദ്രീകരിച്ച് അന്വേഷിക്കുന്നുണ്ട്. അവരെ വിളിച്ചുവരുത്തി ചോദ്യംചെയ്തു. മോഷണം നടത്തിയത് രാത്രിയിലാണെന്നാണ് സൂചന. ഇവിടം ജനവാസമേഖലയല്ലാത്തതും കാടിന്റെ പിറകുഭാഗമായതും പൊലിസിനെയും വലച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."