താമരശ്ശേരിയിൽ യുവതിയുടെ മരണം: അപ്പാർട്ട്‌മെന്റിൽ നിന്ന് രണ്ട് കുറിപ്പുകൾ കണ്ടെടുത്തു; പങ്കാളിയുടെ പങ്കും പരിശോധിക്കുന്നു
താമരശ്ശേരി: കൈതപ്പൊയിലിലെ അപ്പാർട്ട്‌മെന്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിച്ച് നിർണ്ണായക തെളിവുകൾ പുറത്ത്. മരണസ്ഥലത്തുനിന്നും രണ്ട് ആത്മഹത്യാക്കുറിപ്പുകൾ പൊലിസ് കണ്ടെടുത്തു. ഇതിൽ ഒരു കുറിപ്പ് ഹസ്‌നയുടെ പങ്കാളിയായ ആദിലിന്റേതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ആദിലിനെ പൊലിസ് ഇതിനോടകം രണ്ട് തവണ ചോദ്യം ചെയ്തു കഴിഞ്ഞു.
മരണത്തിന് തൊട്ടുമുമ്പ് ഹസ്‌ന ആദിലിന് അയച്ച ശബ്ദ സന്ദേശമാണ് കേസിലെ വഴിത്തിരിവായത്. തന്നോട് സംസാരിക്കാൻ തയ്യാറായില്ലെങ്കിൽ ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്ന് ഹസ്‌ന സന്ദേശത്തിൽ പറയുന്നുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി, പ്രാദേശ വാസിയായ ഷിബു എന്നിവർ ലഹരി ഇടപാടിൽ കുടുങ്ങുമെന്നും യുവതി മുന്നറിയിപ്പ് നൽകിയിരുന്നു. കൊടി സുനിയും ആദിലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പൊലിസ് പ്രത്യേക അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ എട്ടു മാസമായി കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്‌മെന്റിൽ ആദിലും ഹസ്‌നയും ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ഹസ്‌നയെ മുറിക്ക് പുറത്ത് കാണാതായതോടെ ആദിലും അയൽവാസിയും ചേർന്ന് ഉടമയെ വിളിച്ചുവരുത്തി വാതിൽ പൊളിക്കുകയായിരുന്നു. പിന്നാലെ അകത്ത് ഹസ്‌നയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹസ്‌നയുടെ മൂന്ന് മക്കളിൽ 13 വയസ്സുള്ള മൂത്ത മകൻ മാത്രമാണ് ഇവർക്കൊപ്പം താമസിച്ചിരുന്നത്. മറ്റ് രണ്ട് മക്കൾ ഹസ്‌നയുടെ മുൻ ഭർത്താവിനൊപ്പമാണ്.
ഹസ്‌നയുടെ മരണത്തിൽ ആദ്യമേ തന്നെ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശബ്ദ സന്ദേശവും കത്തുകളും പുറത്തുവന്നത്. താമരശ്ശേരി പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വിശദമായ അന്വേഷണം നടത്തിവരികയാണ്. ലഹരി മാഫിയയുമായുള്ള ബന്ധം തെളിഞ്ഞാൽ കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ട്.
The death of a young woman named Hasna in an apartment at Kaithappoyil, Thamarassery, has sparked a police investigation after two suicide notes were recovered from the scene. One of the notes is suspected to belong to her partner, Adil, who has already been questioned twice.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."