കൊച്ചി കപ്പൽ അപകടം: എംഎസ്‌സി കമ്പനി 1227 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവെച്ചു; കസ്റ്റഡിയിലുള്ള കപ്പൽ വിട്ടുനൽകാൻ ഉത്തരവ്
കൊച്ചി: കൊച്ചി പുറംകടലിലുണ്ടായ കപ്പൽ അപകടത്തെത്തുടർന്ന് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (MSC) 1227.62 കോടി രൂപ ബാങ്ക് ഗ്യാരൻറിയായി ഹൈക്കോടതിയിൽ കെട്ടിവെച്ചു. അപകടമുണ്ടാക്കിയ 'എംഎസ്‍സി എൽസ 3' കപ്പലിന് പകരമായി കസ്റ്റഡിയിലെടുത്ത 'എംഎസ് സി അകിറ്റേറ്റ - 2' എന്ന കപ്പൽ ഇതോടെ വിട്ടുനൽകാൻ കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് കൊച്ചി പുറംകടലിൽ വെച്ച് എംഎസ്‍സി എൽസ 3 അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന 600 കണ്ടെയ്‌നറുകളിൽ നിന്നായി 60 മെട്രിക് ടണ്ണോളം രാസമാലിന്യങ്ങൾ കടലിൽ കലർന്നിരുന്നു. ഇത് വലിയ രീതിയിലുള്ള പരിസ്ഥിതി ആഘാതത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സമർപ്പിച്ച അഡ്മിറാലിറ്റി സ്യൂട്ടിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
കടലിലെ ആവാസവ്യവസ്ഥയ്ക്കും മത്സ്യസമ്പത്തിനും 9531 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ കേവലം 136 കോടി രൂപയുടെ നാശനഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് കപ്പൽ കമ്പനി കോടതിയിൽ വാദിക്കുന്നത്. നേരത്തെ നഷ്ടപരിഹാരം നൽകാൻ കമ്പനി വിസമ്മതിച്ചതിനെത്തുടർന്ന്, ഇതേ ഗ്രൂപ്പിന്റെ മറ്റൊരു കപ്പലായ എംഎസ് സി അകിറ്റേറ്റ - 2 കസ്റ്റഡിയിലെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ബാങ്ക് ഗ്യാരൻറി കെട്ടിവെച്ച സാഹചര്യത്തിൽ കസ്റ്റഡിയിലുള്ള കപ്പൽ വിട്ടയക്കും. അഡ്മിറാലിറ്റി സ്യൂട്ടിലെ അന്തിമ വിധി സംസ്ഥാനത്തിന് അനുകൂലമായാൽ പലിശയടക്കമുള്ള തുക സർക്കാരിന് ലഭിക്കും.
രാസമാലിന്യം കലർന്നത് മൂലം മത്സ്യത്തൊഴിലാളികളുടെ വലകൾ നശിക്കുന്നതും ആവാസവ്യവസ്ഥ നേരിടുന്ന ഭീഷണിയും മുൻനിർത്തി വരും ദിവസങ്ങളിലും കോടതിയിൽ വിശദമായ വാദം തുടരും.
ship accident in Kochi, the shipping company MSC has deposited ₹1,227 crore in the Kerala High Court as security. Based on this deposit, the court has ordered the release of the ship, which was previously held in custody by authorities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."