സിഗ്നലിൽ ബൈക്കിന് പിന്നിലേക്ക് ലോറി ഇടിച്ചുകയറി; പി.എസ്.സി പഠിതാക്കളായ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കരമന–കളിയിക്കാവിള ദേശീയ പാതയിൽ പള്ളിച്ചൽ ജംക്‌ഷനിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിന് പിന്നിലിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. പി.എസ്.സി പരിശീലനത്തിന് പോയി മടങ്ങുകയായിരുന്ന സുഹൃത്തുക്കളായ അമൽ (21), ദേവി കൃഷ്ണ (22) എന്നിവരാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം.
അപകടം നടന്നത് ഇങ്ങനെ:
തിരുവനന്തപുരം ഭാഗത്തുനിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവരും. പള്ളിച്ചൽ ട്രാഫിക് സിഗ്നലിന് ഏകദേശം 100 മീറ്റർ അകലെ വെച്ച് പിന്നിൽ നിന്നെത്തിയ ലോറി ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നേമം തൃക്കണ്ണാപുരത്ത് എം-സാൻഡ് ഇറക്കിയ ശേഷം നെയ്യാറ്റിൻകരയിലേക്ക് മടങ്ങുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.ലോറിയുടെ മുൻവശത്തെ വലത്തെ ടയറിനടിയിൽപ്പെട്ട ബൈക്കിനെയും യാത്രക്കാരെയും വലിച്ചുനീക്കി സിഗ്നലും കഴിഞ്ഞാണ് ലോറി നിന്നത്.സംഭവസ്ഥലത്തുവെച്ചുതന്നെ ഇരുവരും മരണപ്പെട്ടിരുന്നു.
നാട്ടുകാരുടെ രക്ഷാപ്രവർത്തനം
അപകടം നടന്നയുടനെ സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ലോറിക്കടിയിൽ കുടുങ്ങിയ ഇരുവരെയും പുറത്തെടുക്കാൻ ഏകദേശം അരമണിക്കൂറോളം നീണ്ട പരിശ്രമം വേണ്ടിവന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറി ഡ്രൈവറെ നേമം പൊലിസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങൾ നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."