പദ്ധതികൾ വൈകുന്നു, ചെലവ് കൂടുന്നു: ചൈനീസ് കമ്പനികൾക്ക് ഏർപ്പെടുത്തിയ അഞ്ച് വർഷത്തെ വിലക്ക് ഇന്ത്യ നീക്കിയേക്കും
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കത്തെത്തുടർന്ന് ചൈനീസ് കമ്പനികൾക്ക് മേൽ ഇന്ത്യ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ നീക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. അഞ്ച് വർഷമായി നിലനിൽക്കുന്ന രാജ്യം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ധനകാര്യ മന്ത്രാലയം നീക്കം തുടങ്ങിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2020-ലെ ഗാൽവാൻ സംഘർഷത്തിന് പിന്നാലെയാണ് സർക്കാർ കരാറുകളിൽ നിന്ന് ചൈനീസ് കമ്പനികളെ ഇന്ത്യ വിലക്കിയത്.
ചൈനീസ് കമ്പനികളെ മാറ്റിനിർത്തുന്നത് പല സർക്കാർ പദ്ധതികളുടെയും വേഗത കുറയ്ക്കുന്നതായും ചെലവ് വർദ്ധിപ്പിക്കുന്നതായും വിവിധ മന്ത്രാലയങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഊർജ്ജ മേഖലയിലടക്കം തന്ത്രപ്രധാനമായ പല പ്രോജക്റ്റുകളും നിലവിൽ പ്രതിസന്ധിയിലാണ്. താപവൈദ്യുത ശേഷി 307 ജിഗാവാട്ടായി ഉയർത്താനുള്ള പദ്ധതിക്ക് ചൈനീസ് ഉപകരണങ്ങളുടെ അഭാവം വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ശുപാർശ ചെയ്തിട്ടുണ്ട്.
അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 50% ഇറക്കുമതി തീരുവ ചുമത്തിയ സാഹചര്യം കൂടി കണക്കിലെടുത്താണ് ചൈനയുമായുള്ള വാണിജ്യ ബന്ധം പുനഃസ്ഥാപിക്കാൻ ഇന്ത്യ ശ്രമിക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് സാമ്പത്തിക നയങ്ങളിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് സർക്കാർ കരുതുന്നു.
അതിർത്തി സംഘർഷത്തിന് പിന്നാലെ ചൈനീസ് കമ്പനികൾ ഇന്ത്യൻ സർക്കാർ കരാറുകളിൽ പങ്കെടുക്കുന്നതിന് രാഷ്ട്രീയ-സുരക്ഷാ അനുമതികൾ നിർബന്ധമാക്കിയിരുന്നു. ഏകദേശം 700 മുതൽ 750 ബില്യൺ ഡോളർ വരെയുള്ള സർക്കാർ കരാറുകളിൽ നിന്ന് ചൈനീസ് കമ്പനികൾ പുറത്താവുകയും ചെയ്തു. 216 മില്യൺ ഡോളറിന്റെ ട്രെയിൻ നിർമ്മാണ കരാറിൽ നിന്ന് ചൈനീസ് കമ്പനിയായ സിആർആർസിയെ അയോഗ്യരാക്കിയത് ഇതിന് ഉദാഹരണമാണ്. ഇന്ത്യൻ നിയന്ത്രണങ്ങൾ മൂലം ചൈനീസ് കമ്പനികളുടെ വിപണി മൂല്യത്തിൽ 27% ഇടിവുണ്ടായതായി ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ വ്യക്തമാക്കുന്നു.
ധനമന്ത്രാലയം ഇളവുകൾക്കായി ശുപാർശ നൽകിയിട്ടുണ്ടെങ്കിലും, അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന്റേതായിരിക്കും (PMO). വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
The Indian Finance Ministry is reportedly planning to ease strict restrictions on Chinese companies that have been in place since the 2020 Galwan border clash. These regulations required companies from countries sharing a land border with India to obtain special political and security clearances to bid for government contracts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."