ആറുവയസ്സുകാരിയെ കൊന്ന് തുണിയിൽ പൊതിഞ്ഞ് ഓടയിൽ തള്ളി; പ്രതികൾ ട്രെയിനിൽ നിന്ന് പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിന് സമീപം ആറുവയസ്സുകാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി മൃതദേഹം ഓടയിൽ തള്ളിയ നിലയിൽ കണ്ടെത്തി. നല്ലൂർഹള്ളിയിലെ ടെമ്പിൾ റോഡിന് സമീപമുള്ള ഓടയിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ഇൻസമുൽ ഷെയ്ഖിന്റെ മകൾ ഷഹനാസ് ഖാത്തൂൻ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്:
തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. മാതാപിതാക്കൾ ഉടൻ തന്നെ വൈറ്റ്ഫീൽഡ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത പൊലിസ്, അർദ്ധരാത്രിയോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കിയ നിലയിലായിരുന്നു.
അയൽവാസി കസ്റ്റഡിയിൽ
കുട്ടിയുടെ മാതാപിതാക്കളും അയൽവാസിയായ യൂസഫ് മീറും തമ്മിലുണ്ടായ നിസ്സാര തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് കരുതുന്നു. ചൊവ്വാഴ്ച വൈകിട്ട് യൂസഫ് മീറിനെയും കുടുംബത്തെയും കാണാതായത് പൊലിസിന് സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒഡീഷയിലെ കട്ടക്ക് റെയിൽവേ സ്റ്റേഷനിൽ വെച്ച് യൂസഫിനെയും ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകനെയും പൊലിസ് ട്രെയിനിൽ നിന്ന് പിടികൂടി. പ്രതിയെ വ്യാഴാഴ്ച ബെംഗളൂരുവിൽ എത്തിക്കുമെന്നാണ് വിവരം.
സിസിടിവി ദൃശ്യങ്ങളിൽ കുട്ടി അയൽവാസിയുടെ ഭാര്യയ്ക്കൊപ്പം നടന്നുപോകുന്നത് കണ്ടെത്തിയതാണ് കേസിൽ നിർണായക വഴിത്തിരിവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."