ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി
ലോകാത്ഭുത പട്ടികയിൽ ഇന്ത്യക്ക് എക്കാലവും ഇടം നൽകിയ മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച താജ്മഹൽ ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. ഇപ്പോഴിതാ മൂന്ന് ദിവസം താജ്മഹൽ സൗജന്യമായി കാണാൻ അവസരമൊരുങ്ങുകയാണ്. ഷാജഹാന്റെ ഉറൂസിന്റെ ഭാഗമായാണ് മൂന്ന് ദിവസത്തെ സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ താജ്മഹലിലെ രഹസ്യ അറയായ ബേസ്മെന്റിലെ ഷാജഹാന്റെയും മുംതാസിന്റെയും ഖബറിടങ്ങൾ കാണാൻ സാധിക്കും.
എന്നാണ് സൗജന്യ പ്രവേശനം ലഭിക്കുക?
ഇസ്‌ലാമിക് കലണ്ടറിലെ റജബ് മാസത്തിലെ 25, 26, 27 തീയതികളിലാണ് ഷാജഹാന്റെ ഉറൂസ് നടത്താറുള്ളത്. ഈ വർഷം ജനുവരി 15 മുതൽ 17 വരെയാണ് ഈ തീയതികൾ. ഈ ദിവസങ്ങളിലാണ് സൗജന്യ പ്രവേശനം.
ജനുവരി 15, 16 തീയതികളിൽ ഉച്ചയ്ക്ക് 2 മണി മുതൽ പൊതു ജനങ്ങൾക്ക് സന്ദർശനം അനുവദിക്കും. ജനുവരി 17 ന് ദിവസം മുഴുവൻ പ്രവേശനം സൗജന്യമായിരിക്കും.
എന്താണ് നടക്കുക?
മുഗൾ ചക്രവർത്തി ഷാജഹാന്റെ 371-ാമത് ഉറൂസ് ആണ് ഇത്തവണ നടക്കുന്നത്. ഖുർആൻ പാരായണം, മൗലീദ് പാരായണം തുടങ്ങി വിവിധ ചടങ്ങുകൾ ഉണ്ടാകും. ദിവസം മുഴുവൻ ഖവാലി ആസ്വദിക്കാൻ ഉള്ള അവസരവും ഇവിടെ ഉണ്ടാകും. ബേസ്‌മെന്റിൽ സ്ഥിതി ചെയ്യുന്ന ഖബറിടങ്ങളിലാണ് ഉറൂസുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നടക്കുക. വർഷത്തിൽ ഒരിക്കൽ ഉറൂസ് നടക്കുന്ന സമയത്ത് മാത്രമേ ഇവ വിനോദസഞ്ചാരികൾക്കായി തുറന്ന് നൽകാറുള്ളൂ.
ഈ ദിവസങ്ങളിൽ ഇന്ത്യക്കാർക്കും വിദേശികൾക്കും ഇവിടേക്ക് പ്രവേശനം സൗജന്യമാണ്. സാധാരണ ദിവസങ്ങളിൽ താജ്മഹൽ കാണാൻ 50 രൂപയാണ് ഒരാൾക്ക് ഫീ നൽകേണ്ടത്. അകത്ത് പ്രവേശിക്കാൻ 200 രൂപ വേറെയും നൽകണം. വിദേശികൾക്ക് 1100 രൂപ നൽകണം.
ഇത്തവണ ഉറൂസ് സമയത്ത് താജ്മഹൽ അടയ്ക്കുന്നതുവരെ സൗത്ത് ഗേറ്റ് തുറന്നിടണമെന്ന് താജ്മഹൽ ഉറൂസ് കമ്മിറ്റി ചെയർമാൻ സയ്യിദ് ഇബ്രാഹിം ഹുസൈൻ സൈദി അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിനായി സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ഡോ. സ്മിത എസ്. കുമാറിന് ഉറൂസ് കമ്മിറ്റി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, ഉറൂസ് സമയത്ത് സൗത്ത് ഗേറ്റ് വൈകുന്നേരം 5 മണിക്ക് അടച്ചിരുന്നു.
പൂർണ സുരക്ഷ ഒരുങ്ങും
താജിന്റെ റെഡ് സോണിന്റെ (അകത്തും പരിസര പ്രദേശങ്ങളിലും) സുരക്ഷയുടെ ഉത്തരവാദിത്തം സിഐഎസ്എഫ് ഏറ്റെടുക്കും. ഉറൂസ് സമയത്ത്, റെഡ് സോണിലെ യഥാർത്ഥ ഖബറിടങ്ങൾ സന്ദർശിക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കും. വിവിധ സ്ഥലങ്ങളിൽ കൂടുതൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിക്കും. യെല്ലോ സോണിലും സുരക്ഷ കർശനമായിരിക്കും. പ്രതീക്ഷിക്കുന്ന തിരക്ക് കണക്കിലെടുത്ത്, താജിന്റെ വെസ്റ്റ് ഗേറ്റിലും ഈസ്റ്റ് ഗേറ്റിലും കൂടുതൽ പൊലിസിനെ വിന്യസിക്കും. യമുന നദിക്കരയിൽ തീരദേശ പൊലിസ്, പൊലിസ്, പിഎസി ഉദ്യോഗസ്ഥരെയും വിന്യസിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."