സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്; 'താമര'യെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി യുവമോർച്ച
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേരിട്ടതിൽ നിന്ന് താമരയെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി യുവമോർച്ച. തൃശൂർ ടൗൺഹാളിൽ കലോത്സവവുമായി ബന്ധപ്പെട്ട അവലോകന യോഗം നടക്കുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ ഉണ്ടായത്. 'താമര'യെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ യോഗം നടക്കുന്ന ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ പൊലിസ് പ്രവർത്തകരെ തടഞ്ഞു. തുടർന്ന് ടൗൺഹാളിന് മുന്നിൽ കുത്തിയിരുന്ന് യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു.
യുവമോർച്ച പ്രവർത്തകർ താമര പൂവുമായി എത്തിയാണ് പ്രതിഷേധിച്ചത്. വിദ്യാഭ്യാസ മന്ത്രിക്ക് നൽകാൻവേണ്ടിയാണ് യുവമോർച്ച പ്രവർത്തകർ താമരയുമായി എത്തിയത്. ദേശീയ പുഷ്പം എന്തിനാണ് വേദികളുടെ പേരിൽ നിന്ന് ഒഴിവാക്കുന്നത് എന്നാണ് പ്രവർത്തകർ ഉന്നയിക്കുന്ന ചോദ്യം. എന്നാൽ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തത വരുത്തി. ഇതിനുമുമ്പ് തൃശൂരിൽ കലോത്സവം നടന്നപ്പോഴും വേദികൾക്ക് പൂക്കളുടെ പേരാണ് നൽകിയിരുന്നത് എന്ന് മന്ത്രി പറഞ്ഞു. അന്നും പട്ടികയിൽ താമര ഉണ്ടായിരുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി.
താമര ഒരു രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായതിനാൽ, അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് കഴിഞ്ഞതവണത്തെ പോലെ ഇത്തവണയും പേര് നൽകാതിരുന്നത്. 'ഉത്തരവാദിത്വ കലോത്സവം' എന്നതാണ് ഇത്തവണത്തെ സ്‌കൂൾ കലാമേളയുടെ മുഖമുദ്രയെന്നും മന്ത്രി കൂട്ടിചേർത്തു. സൂര്യകാന്തി, ശംഖുപുഷ്പം, നീലക്കുറിഞ്ഞി, പവിഴമല്ലി, ചെമ്പരത്തി, തുമ്പപ്പൂ തുടങ്ങി 25 വേദികൾക്കും വിവിധയിനം സുഗന്ധ പുഷ്പങ്ങളുടെ പേരുകളാണ് നൽകിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."