ഇ.ഡിയെ ഞെട്ടിച്ച് മമത ബാനർജിയുടെ കൂറ്റൻ റാലി; 'ഐ-പാകി'ലെ റെയ്ഡിനെതിരെ കൊൽക്കത്തയിൽ പ്രതിഷേധ മാർച്ച്
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാകിന്റെ ഓഫീസിലും അതിന്റെ തലവൻ പാർട്ടിക് ജെയിനിന്റെ വസതിയിലും കേന്ദ്ര ഏജൻസി റെയ്ഡ് നടത്തിയതിൽ പ്രതിഷേധം ശക്തമാക്കി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് (ടിഎംസി) ചെയർപേഴ്‌സണും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി വിഷയത്തിൽ നേരിട്ടിറങ്ങി പ്രതിഷേധം ശക്തമാക്കുകയാണ്. കൊൽക്കത്തയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) നടത്തിയ കൂറ്റൻ റാലിയിൽ മമത ബാനർജിയും പാർട്ടിയുടെ മുതിർന്ന നേതാക്കളും അണിനിരന്നു.
ജാദവ്പൂരിലെ 8 ബി ബസ് സ്റ്റാൻഡിന് സമീപമാണ് റാലി നടന്നത്, കേന്ദ്ര ഏജൻസികളുടെ അധികാര ദുരുപയോഗത്തിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ധാരാളം ടിഎംസി നേതാക്കളും തൊഴിലാളികളും റാലിയിൽ ഒത്തുകൂടി. പ്രദേശത്ത് കനത്ത പൊലിസ് വിന്യാസം ഉണ്ടായിരുന്നു. ഐ-പാക്കിന്റെ കൊൽക്കത്ത ഓഫീസിലും അതിന്റെ തലവൻ പ്രതീക് ജെയിനിന്റെ വസതിയിലും ഇഡി നടത്തിയ റെയ്ഡിനെ തുടർന്നാണ് പ്രതിഷേധം.
റെയ്ഡിനിടെ പാർട്ടിയുടെ ആഭ്യന്തര ഡാറ്റയും തിരഞ്ഞെടുപ്പ് തന്ത്രവും ആക്‌സസ് ചെയ്യാൻ ഏജൻസി ശ്രമിച്ചതായി ടിഎംസി ആരോപിച്ചു. നേരത്തെ, ഇഡി നടപടിക്കെതിരെ പ്രതിഷേധം നടത്തുന്നതിനിടെ തങ്ങളെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തതായി ടിഎംസി നേതാക്കൾ അവകാശപ്പെട്ടു. സമാധാനപരമായ പ്രകടനം പൊലിസ് തടഞ്ഞതായി പാർട്ടി നേതാക്കൾ ആരോപിച്ചു.
അതേസമയം, വിഷയത്തിൽ ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫിസിനു പുറത്ത് പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എം.പിമാരെ ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തു. മഹുവ മൊയ്ത്ര, ഡെറിക് ഒബ്രിയാൻ ഉൾപെടെയുള്ള എംപിമാരെയാണ് കസ്റ്റഡിയിലെടുത്തത്. അന്വേഷണ ഏജൻസിയെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഇരുവരെയും പൊലിസ് വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മോദിയുടെയും അമിത് ഷായുടെയും വൃത്തികെട്ട രാഷ്ട്രീയത്തെ തള്ളിക്കളയുന്നു എന്ന പ്ലക്കാർഡുകളുമേന്തിയായിരുന്നു തൃണമൂൽ കോൺഗ്രസ് എം.പിമാരുടെ പ്രതിഷേധം. ഇ.ഡി റെയ്ഡ് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ അവഹേളിക്കാനുള്ള നീക്കം കൂടിയാണ് റെയ്‌ഡെന്നും അവർ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ചയാണ് ഐപാകിന്റെ(ഐ.പി.എ.സി) കൊൽക്കത്തയിലെ ഓഫിസിൽ ഇ.ഡി റെയ്ഡ് നടത്തിയത്. കൽക്കരി ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപിച്ചാണ് സാൾട്ട് ലേക്കിലെ ഐപാക് ഓഫിസിലും ജെയിനിന്റെ ലൗഡൻ സ്ട്രീറ്റിലെ വസതിയിലും രാവിലെ ഏഴ് മുതൽ ഇ.ഡി പരിശോധന നടത്തിയത്.
ഇ.ഡി റെയ്ഡ് അറിഞ്ഞയുടൻ എത്തിയ മുഖ്യമന്ത്രി മമത ബാനർജി ഏജൻസിയുടെ നടപടി പ്രതികാരമാണെന്ന് ആരോപിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. റെയ്ഡിൽ പിടിച്ചെടുത്ത പാർട്ടി രേഖകൾ ഇ.ഡി ഉദ്യോഗസ്ഥരിൽനിന്ന് മമത തിരികെ വാങ്ങിയെന്നും ഇ.ഡി റെയ്ഡ് നടക്കുന്നതിനിടെ ഐപാക് ഓഫിസിൽനിന്ന് പുറത്തുവരുന്ന മമതയുടെ കൈവശമുള്ള പച്ചനിറത്തിലുള്ള ഫയൽ, പാർട്ടിയുടെ രഹസ്യങ്ങളാണെന്നും പിന്നാലെ റിപ്പോർട്ടുകളും വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."