ആ നാലംഗ കുടുംബം ഇനിയില്ല; ഉറങ്ങിക്കിടന്ന മക്കൾക്ക് നേരെയും വെടിയുതിർത്തു, നാടിനെ കണ്ണീരിലാഴ്ത്തി കുടുംബനാഥന്റെ കടുംകൈ
ഫിറോസ്‌പൂർ: പഞ്ചാബിലെ ഫിറോസ്‌പൂർ ജില്ലയിൽ ഒരു കുടുംബത്തിലെ നാലുപേർ വീടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ. മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം അമൻദീപ് സിംഗ് എന്ന 42-കാരൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ സംഭവം പുറംലോകം അറിഞ്ഞത്.
അടച്ചിട്ട വാതിൽ തുറന്നപ്പോൾ കണ്ടത് രക്തക്കളം
വ്യാഴാഴ്ച രാവിലെ ജോലിക്കായി എത്തിയ വീട്ടുജോലിക്കാരി വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടപ്പോൾ. പലതവണ വിളിച്ചിട്ടും വാതിലിൽ മുട്ടിയിട്ടും പ്രതികരണമില്ലാതായതോടെ ഇവർ മുകൾനിലയിലെ വാടകക്കാരെ വിവരമറിയിച്ചു. തുടർന്ന് അയൽവാസികൾ ചേർന്ന് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന നാല് മൃതദേഹങ്ങൾ കണ്ടത്. ഉടൻ തന്നെ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
പിസ്റ്റൾ കണ്ടെടുത്തു; അന്വേഷണം ആരംഭിച്ച് പൊലിസ്
കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് അമൻദീപിന്റെ പിസ്റ്റൾ പൊലിസ് കണ്ടെടുത്തു. അമൻദീപ് സിംഗ് പ്രദേശത്തെ അറിയപ്പെടുന്ന ബിൽഡറും ഫിനാൻഷ്യറുമാണ്. കൂടാതെ ഒരു സലൂണും ഇയാൾ നടത്തിവരികയായിരുന്നു. സാമ്പത്തിക ബാധ്യതകളാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ ഇത്തരമൊരു കടുംകൈയിലേക്ക് ഇയാളെ നയിച്ചതെന്ന് പൊലിസ് പരിശോധിച്ച് വരികയാണ്.
തുമ്പുണ്ടാക്കാൻ ഫോറൻസിക് സംഘവും സിസിടിവിയും
സീനിയർ പൊലിസ് സൂപ്രണ്ട് ഭൂപീന്ദർ സിംഗ് സിദ്ധുവിന്റെ നേതൃത്വത്തിൽ വൻ പൊലിസ് സന്നാഹം സ്ഥലത്തെത്തി.ഫോറൻസിക് സംഘം സംഭവസ്ഥലത്തുനിന്ന് ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചു. മുകൾനിലയിലെ താമസക്കാരന്റെയും അയൽവാസികളുടെയും മൊഴികൾ രേഖപ്പെടുത്തി.വീട്ടിലേക്കോ പരിസരത്തോ അപരിചിതർ ആരെങ്കിലും വന്നിരുന്നോ എന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് പൊലിസ്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഫിറോസ്‌പൂരിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. അപ്രതീക്ഷിതമായി ഒരു കുടുംബം മുഴുവൻ ഇല്ലാതായതിന്റെ ഞെട്ടലിലാണ് ഗ്രാമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."