ഹിമാചലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം, നിരവധി പേർക്ക് പരിക്ക്
ഷിംല: ഹിമാചൽ പ്രദേശിലെ സിർമൗർ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. കുപ്വിയിൽ നിന്ന് ഷിംലയിലേക്ക് പോകുകയായിരുന്ന ബസാണ് ഹരിപ്പൂർധറിന് സമീപം അപകടത്തിൽപ്പെട്ടത്. ഏകദേശം 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് പതിച്ചത്.
35-ഓളം യാത്രക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഹരിപ്പൂർധറിലെ കുത്തനെയുള്ള വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമാവുകയും ബസ് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് ഏകദേശം 25-ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്.
രക്ഷാപ്രവർത്തനം
അപകടം നടന്ന ഉടനെ തന്നെ പ്രദേശവാസികളും പൊലിസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. വളരെ ആഴമേറിയ താഴ്ചയായതിനാൽ പരിക്കേറ്റവരെ പുറത്തെത്തിക്കുന്നത് ഏറെ പ്രയാസകരമായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന.
അന്വേഷണം
അമിതവേഗതയാണോ അതോ വാഹനത്തിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്. ഹിമാചൽ പ്രദേശിലെ മലയോര മേഖലകളിൽ അടിക്കടിയുണ്ടാകുന്ന ഇത്തരം വാഹനാപകടങ്ങളിൽ സർക്കാർ ഗൗരവമായ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."