സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു
ബെംഗളൂരു: കുടുംബസ്വത്ത് വിൽക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിച്ച അനുജന് സാരമായി പൊള്ളലേറ്റു. കർണാടകയിലെ ഗോവിന്ദപുരയിലാണ് സംഭവം നടന്നത്. ചിട്ടി ബിസിനസിലെ തകർച്ചയെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന മുനിരാജ് എന്നയാളിനാണ് പൊള്ളലേറ്റത്. ഇയാളെ ഹോസ്‌കോട്ടെയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ എട്ടു വർഷമായി ചിട്ടി ബിസിനസ് നടത്തിവരികയായിരുന്നു മുനിരാജ്. എന്നാൽ അടുത്തിടെ ബിസിനസിൽ വലിയ തിരിച്ചടിയുണ്ടാവുകയും കടക്കെണിയിലാവുകയും ചെയ്തു. പണം നൽകാനുള്ളവർ വീട്ടിലെത്തി നിരന്തരം സമ്മർദ്ദം ചെലുത്തിയതോടെ, കുടുംബസ്വത്ത് വിറ്റ് കടം തീർക്കാൻ മുനിരാജ് തീരുമാനിച്ചു. എന്നാൽ ജ്യേഷ്ഠനായ രാമകൃഷ്ണ ഇതിന് സമ്മതിച്ചില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായി.
തർക്കത്തിനൊടുവിൽ പ്രകോപിതനായ മുനിരാജ് പെട്രോളുമായെത്തി ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുകയായിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം ചുറ്റും പെട്രോൾ ഒഴിച്ചു. ഈ സമയത്ത് മുനിരാജിന്റെ വസ്ത്രത്തിലും ശരീരത്തിലും പെട്രോൾ തെറിച്ചിരുന്നു. വീടിന് തീ കൊളുത്തിയ നിമിഷം തന്നെ തീ മുനിരാജിന്റെ ദേഹത്തേക്കും ആളിപ്പടരുകയായിരുന്നു.
മുനിരാജിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് തീയണച്ച് ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. വീടിനകത്തുണ്ടായിരുന്ന ജ്യേഷ്ഠനും കുടുംബാംഗങ്ങളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ ഗോവിന്ദപുര പൊലിസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
The incident occurred during a heated argument between the siblings over the division of ancestral land. According to local reports, the younger brother poured petrol on the house and tried to ignite it; however, the flames accidentally spread to him, causing significant burns. He was immediately rushed to a nearby hospital for treatment. Police have registered a case and are currently investigating the matter.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."