amid a rise in drug trafficking and use in the state, a recommendation has been made to form excise crime branches in all districts. citing the continued smuggling of synthetic drugs from other states, the excise department has informed the government of the need to expand the crime branch to trace the sources.
HOME
DETAILS
MAL
ലഹരിക്കെതിരേ പടപൊരുതാൻ; എല്ലാ ജില്ലകളിലും വേണം എക്‌സൈസ് ക്രൈംബ്രാഞ്ച്; യൂനിറ്റിനെ വിപുലീകരിക്കണമെന്ന് ശുപാർശ
കെ. ഷിന്റുലാൽ
January 10, 2026 | 2:04 AM
കോഴിക്കോട്: സംസ്ഥാനത്ത് ലഹരി വിൽപനയും ഉപയോഗവും വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും എക്‌സൈസ് ക്രൈംബ്രാഞ്ച് രൂപീകരിക്കാൻ ശുപാർശ. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള രാസലഹരിക്കടത്ത് തുടരുന്ന സാഹചര്യത്തിലാണ് ഉറവിടം കണ്ടെത്താനായി ക്രൈംബ്രാഞ്ച് വിപുലീകരിക്കണമെന്ന ആവശ്യം എക്‌സൈസ് വിഭാഗം സർക്കാരിനെ അറിയിച്ചത്.
എക്‌സൈസ് വകുപ്പിൽ ക്രൈംബ്രാഞ്ച് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് കമ്മിഷണറായിരിക്കെ ഋഷിരാജ്‌സിങ് 2018 ൽ നികുതി വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിക്കയച്ച കത്തിലും എല്ലാ ജില്ലകളിലും ക്രൈംബ്രാഞ്ച് ആരംഭിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ എക്‌സൈസിൽ ഒരു യൂനിറ്റ് ക്രൈംബ്രാഞ്ച് മാത്രമാണ് സംസ്ഥാനത്ത് ആരംഭിച്ചത്. ഈ സാഹചര്യത്തിലാണ് ജില്ലകളിൽ ക്രൈംബ്രാഞ്ച് വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ തസ്തികകൾ സൃഷ്ടിച്ച് ക്രൈംബ്രാഞ്ച് രൂപീകരിക്കണമെന്ന് എക്‌സൈസിലെ അസോസിയേഷനുകളും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. നിലവിൽ എറണാകുളം ആസ്ഥാനമായുള്ള ക്രൈംബ്രാഞ്ചാണ് എല്ലാ ജില്ലകളിലേയും പ്രധാനപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് യൂനിറ്റിന് കീഴിൽ ഉത്തരമേഖലയിൽ കോഴിക്കോടും ദക്ഷിണമേഖലയിൽ തിരുവനന്തപുരത്തും ഓരോ ക്യാംപ് ഓഫിസുകളുമുണ്ട്.
ഒരു ജോയിന്റ് എക്‌സൈസ് കമ്മിഷണർ, ഒരു അസി.എക്‌സൈസ് കമ്മിഷണർ, രണ്ട് ഇൻസ്പെക്ടർമാർ, മൂന്ന് വീതം പ്രിവന്റീവ് ഓഫിസർമാരും സിവിൽ എക്‌സൈസ് ഓഫിസർമാരും ഡ്രൈവർമാരുമുൾപ്പെടെ 13 പേരാണ് ക്രൈംബ്രാഞ്ചിലുള്ളത്. കൂടാതെ രണ്ട് ക്യാംപ് ഓഫിസുകളിലും എറണാകുളം ഹെഡ് ഓഫിസിലും രണ്ട് പേർ വീതം സ്‌പെഷൽ ഡ്യൂട്ടിയിലുണ്ട്. ഈ അംഗബലം ഉപയോഗിച്ച് കാര്യക്ഷമമായ രീതിയിൽ കേസുകൾ അന്വേഷിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. പൊലിസിലുള്ളതുപോലെ ക്രൈംബ്രാഞ്ച് സംവിധാനം എക്‌സൈസിലും ആരംഭിച്ചാൽ രാസലഹരി കേസുകളിൽ വിശദമായ അന്വേഷണം നടത്താനും ഉറവിടം കണ്ടെത്താനും അതുവഴി ലഹരിക്കടത്ത് തടയാനുമാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
സുപ്രിംകോടതിയുടെ 2018 ഓഗസ്റ്റ് 16ലെ വിധി അനുസരിച്ച് കേസെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥന് ആ കേസിൽ തുടരന്വേഷണം നടത്താൻ കഴിയില്ല. സീനിയർ ഉദ്യോഗസ്ഥനാണ് അന്വേഷിക്കേണ്ടത്. നർക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് (എൻ.ഡി.പി.എസ്) നിയമ പ്രകാരമുള്ള കേസുകളെല്ലാം ഇങ്ങനെ സീനിയർ ഉദ്യോഗസ്ഥർ അന്വേഷിക്കണം. ഇത്തരം ഗൗരവമുള്ള കേസുകളിൽ തുടരന്വേഷണത്തിന് എക്‌സൈസിൽ ആളില്ല. നിലവിലുള്ള ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂടുതലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനാലാണ് ഓരോ ജില്ലയിലും ക്രൈംബ്രാഞ്ച് യൂനിറ്റ് സ്ഥാപിക്കണമെന്ന ആവശ്യമുന്നയിക്കുന്നത്. എക്‌സൈസ് വകുപ്പിൽ നിലവിലുള്ള ഒാഫിസുകളുടെ ഭാഗമായി എക്‌സൈസ് ക്രൈംബ്രാഞ്ച് സോണൽ, ജില്ലാ ഓഫിസുകൾ പ്രവർത്തിക്കാമെന്നാണു ശുപാർശ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."