thalassery kathiroor native v.k. thajudheen was jailed for 54 days by the police after being made a falsly accused in a chain snatching case
HOME
DETAILS
MAL
'ഞാൻ കുടിച്ച കണ്ണീരിനും കുടുംബത്തിനേറ്റ അപമാനങ്ങൾക്കും എത്ര കോടി രൂപ കിട്ടിയാലും അധികമാവില്ല' ; കള്ളക്കേസിൽ തടവിലടച്ചതിന് നഷ്ടപരിഹാരം വേണം: വി.കെ താജുദ്ദീൻ
സുരേഷ് മമ്പള്ളി
January 10, 2026 | 2:10 AM
കണ്ണൂർ: 'ഞാൻ കുടിച്ച കണ്ണീരിനും കുടുംബത്തിനേറ്റ അപമാനങ്ങൾക്കും എത്ര കോടി രൂപ കിട്ടിയാലും അധികമാവില്ല. എന്റെ സ്ഥാനത്ത് ആ പൊലിസ് ഉദ്യോഗസ്ഥനായിരുന്നെങ്കിൽ ഞാനും കുടുംബവും കടന്നുപോയ സങ്കടങ്ങളുടെയും അപമാനത്തിന്റെയും ആഴം അദ്ദേഹത്തിനു മനസിലാകുമായിരുന്നു'- മാലമോഷണക്കേസിൽ പ്രതിയാക്കി പൊലിസ് 54 ദിവസം ജയിലിൽ അടച്ച തലശ്ശേരി കതിരൂർ സ്വദേശി വി.കെ താജുദ്ദീൻ ഇത്രയും പറയുമ്പോഴേക്കും വാക്കുകൾ തൊണ്ടയിൽ കുടുങ്ങി മുറിഞ്ഞുതുടങ്ങി. ചെയ്യാത്ത തെറ്റിന് അഴിയെണ്ണേണ്ടിവന്നതിന് 14 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ആ തുക പൊലിസ് ഉദ്യോഗസ്ഥരിൽനിന്ന് തിരിച്ചുപിടിക്കണമെന്നും കഴിഞ്ഞദിവസമാണ് ഹൈക്കോടതി വിധിച്ചത്.
കള്ളക്കേസിൽ രണ്ടുമാസത്തോളം ജയിലിൽ കിടന്നതോടെ താജുദ്ദീന്റെ ജീവിതം കീഴ്മേൽ മറിഞ്ഞു. ഇപ്പോൾ കൂട്ടിന് കഴുത്തോളം കടവും പലവിധ രോഗങ്ങളും. എന്നിട്ടും കുടുംബം പോറ്റാൻ, മകന്റെ ബംഗളൂരുവിലെ ഫീൽ ഫ്രെഷ് ലോൺഡ്രിയുടെ മാനേജരായി ജോലി നോക്കുകയാണ് ഇദ്ദേഹം. മകൾ തസ്‌ലിനയുടെ നിക്കാഹ് നടത്താൻ 2018 ജൂൺ 25ന് ഖത്തറിൽ നിന്നെത്തിയ താജുദ്ദീന്റെ ജീവിതം കശക്കിയെറിഞ്ഞത് നിയമപാലകരുടെ കണ്ണിൽച്ചോരയില്ലാത്ത നടപടികളാണ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന ആപ്തവാക്യം മറന്ന പൊലിസ് ഉദ്യോഗസ്ഥരാണ് താജുദ്ദീനെ കവർച്ചാക്കേസിൽ ഇരുട്ടിൽനിർത്തിയത്.
2018 ജൂലൈ അഞ്ചിന് പട്ടാപ്പകൽ മക്രേരി ചോരക്കുളത്തെ വീട്ടമ്മയുടെ അഞ്ചരപ്പവൻ താലിമാല പൊട്ടിച്ച് ഒരാൾ ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടു. ചക്കരക്കൽ എസ്.ഐ പി. ബിജുവിനായിരുന്നു അന്വേഷണ ചുമതല. കഷണ്ടിയുള്ള താടിവച്ചയാളാണ് മാലപൊട്ടിച്ചതെന്നായിരുന്നു വീട്ടമ്മയുടെ മൊഴി. സമാനരൂപമുള്ള ഒരാൾ സ്‌കൂട്ടറിൽ പോകുന്ന ദൃശ്യം പെരളശേരി, കതിരൂർ ഭാഗങ്ങളിലെ സി.സി.ടി.വികളിൽ നിന്ന് പൊലിസിന് ലഭിച്ചു. ദൃശ്യങ്ങളിലുള്ളത് താജുദ്ദീനെ പോലെ ഒരാളാണെന്ന് പൊലിസിന് സൂചന ലഭിച്ചു. എന്നാൽ മോഷണം നടന്ന ലൊക്കേഷനിൽ താജുദ്ദീൻ പോയതിന്റെ ഒരു തെളിവും പൊലിസിന്റെ കൈയിലുണ്ടായിരുന്നില്ല. എന്നിട്ടും പൊലിസിന്റെ വക്രബുദ്ധി പ്രതി താജുദ്ദീനെന്നു വിധിയെഴുതി.
54 ദിവസത്തെ ജയിൽവാസം കഴിഞ്ഞു പുറത്തെത്തിയെങ്കിലും അപ്പോഴേക്കും പ്രതിസന്ധികൾ രൂക്ഷമായി. ജയിലിലായതോടെ ഖത്തറിലെ റെന്റ് എ കാർ ബിസിനസ് തകർന്നു. നാലു കോടിയോളം രൂപ നഷ്ടമായി. കൃത്യസമയത്ത് തിരിച്ചെത്താൻ കഴിയാത്തതിനാൽ ഖത്തറിലും കേസിൽപ്പെട്ടു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം അവിടെനിന്നു നാടുകടത്തി. വെറും കൈയോടെ നാട്ടിലെത്തിയപ്പോൾ കൂനിന്മേൽ കുരുപോലെ ദുരിതങ്ങളുടെ ഘോഷയാത്ര. ഖത്തറിലായിരുന്ന സമയത്ത് നാട്ടിൽ 55 ലക്ഷം രൂപയ്ക്ക് വീടും സ്ഥലവും വാങ്ങാൻ കരാർ എഴുതിയിരുന്നു. പന്ത്രണ്ടര ലക്ഷം രൂപ അച്ചാരം നൽകി. പറഞ്ഞ തീയതിക്ക് ബാക്കി തുക കൊടുക്കാൻ കഴിയാഞ്ഞതിനാൽ വീടും സ്ഥലവും നഷ്ടമായി. അഡ്വാൻസ് തുക പോലും തിരികെക്കിട്ടിയില്ല. കടുത്ത മാനസിക സമ്മർദം താങ്ങാനാകാതെ 2024ൽ രണ്ടുതവണ ഹൃദയാഘാതം സംഭവിച്ചു. പ്രമേഹവും രക്തസമ്മർദവും പിന്നാലെയെത്തി. പ്രമേഹം മൂർച്ഛിച്ചതിനുപിന്നാലെ ദിവസങ്ങൾക്കുമുമ്പ് കോഴിക്കോട്ടെ ആശുപത്രിയിൽവച്ച് ഇടതുകാലിലെ പെരുവിരൽ മുറിച്ചുമാറ്റി.
മനസിനേറ്റ മുറിവിനും അപമാനത്തിനും മേലെയല്ല ഈ ദുരിതങ്ങളൊന്നും എന്ന് താജുദ്ദീൻ വീർപ്പുമുട്ടലോടെ പറയുന്നു. കുടുംബത്തിന്റെ കരുതൽകൊണ്ടു മാത്രമാണ് കൊടുംദുരിതങ്ങളിലും പൊരുതാനുള്ള ഊർജം ലഭിച്ചത്. തനിക്കുണ്ടായ നഷ്ടം കണക്കാക്കുമ്പോൾ 14 ലക്ഷം വളരെചെറിയ തുകയാണ്. കുറഞ്ഞത് 1.40 കോടി രൂപയെങ്കിലും നഷ്ടപരിഹാരം കിട്ടണം. ഇതിനായി കീഴ്‌ക്കോടതിയിൽ വൈകാതെ കേസ് ഫയൽ ചെയ്യും. കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരേ കൂടുതൽ നടപടി ആവശ്യപ്പെട്ട് മേൽക്കോടതിയെ സമീപിക്കുമെന്നും താജുദ്ദീൻ പറഞ്ഞു. ബംഗളൂരുവിൽ മകനും മകൾക്കും മകളുടെ ഭർത്താവിനുമൊപ്പമാണ് താജുദ്ദീൻ കഴിയുന്നത്. വിദ്യാർഥിയായ ഇളയമകനും ഭാര്യയുമാണ് ഇപ്പോൾ കതിരൂരിലെ വാടകവീട്ടിലുള്ളത്. എട്ടു വർഷത്തോളം താനനുഭവിച്ച ദുരിതങ്ങൾ നീതിപീഠം തിരിച്ചറിഞ്ഞതിലുള്ള സമാശ്വാസം താജുദ്ദീന്റെ വാക്കുകളിലുണ്ട്.
തനിക്ക് നീതി ഉറപ്പാക്കാൻ കൂടെനിന്ന അഭിഭാഷകൻ ടി.ആസഫലി, സാമൂഹികപ്രവർത്തകരായ ഷമീം, അസ്‌ലം എന്നിവരോടുള്ള കടപ്പാടും താജുദ്ദീൻ മറച്ചുവയ്ക്കുന്നില്ല. ഇനി മറ്റൊരാൾക്കും തന്റെ ഗതി വരരുതെന്നും കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന പണി നിയമപാലകർ നിർത്തണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. '
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."