തന്ത്രിയുടെ വീട്ടിൽ ഇന്ന് എസ്.ഐ.ടി പരിശോധിക്കാനിരിക്കെ വീട് സന്ദർശിച്ച് ബിജെപി നേതാക്കൾ; കുടുംബാംഗങ്ങളുമായി അടച്ചിട്ട മുറിയിൽ ചർച്ച
ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ എത്തി ബിജെപി നേതാക്കൾ. ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ഉൾപ്പെടെയുള്ള നേതാക്കളാണ് തന്ത്രിയുടെ വീട്ടിൽ എത്തിയത്. ചെങ്ങന്നൂരിലുള്ള കണ്ഠര് രാജീവരുടെ വീട്ടിലാണ് ബിജെപി നേതാക്കൾ എത്തിയത്. കുടുംബാംഗങ്ങളുമായി അടച്ചിട്ട മുറിയിൽ നേതാക്കൾ സംസാരിച്ചു. ഇന്നലെയാണ് തന്ത്രിയെ ചോദ്യം ചെയ്‍തതിന് പിന്നാലെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. നിലവിൽ റിമാൻഡിലാണ് തന്ത്രി കണ്ഠര് രാജീവർ.
കേസുമായി ബന്ധപ്പെട്ട് എസ്.ഐ.ടി ഇന്ന് കണ്ഠര് രാജീവരുടെ വീട് പരിശോധിക്കാനിരിക്കുകയായിരുന്നു. തന്ത്രി ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണ്. ശമ്പളം കൈപ്പറ്റുന്നതുകൊണ്ടുതന്നെ ദേവസ്വം ബോർഡിന്റെ സ്വത്ത് സംരക്ഷിക്കാൻ തന്ത്രി ബാധ്യസ്ഥനാണെന്നാണ് എസ്.ഐ.ടി കണ്ടെത്തിയിരിക്കുന്നത്. സ്വർണക്കൊള്ളയിൽ തന്ത്രിയുടെ പങ്ക് തെളിയിക്കുന്ന തെളിവുകൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് ഇന്ന് എസ്.ഐ.ടി തന്ത്രിയുടെ വീട് സന്ദർശിക്കാനിരുന്നത്. ഇതിനിടെയാണ് ബിജെപി നേതാക്കളുടെ സന്ദർശനം.
പ്രത്യേക അന്വേഷണസംഘം (SIT) വെള്ളിയാഴ്ച പുലർച്ചെ മുതൽ നടത്തിയ ദീർഘനേരത്തെ ചോദ്യംചെയ്യലിന് ശേഷമാണ് തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ളവർ മൊഴി നൽകിയിരുന്നു. ഇത് കേസിൽ നിർണായകമായി.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ സംസ്ഥാനത്തെ മന്ത്രിമാരും മുൻ മന്ത്രിമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. അയ്യപ്പൻ്റെ മുതൽ കട്ടവരാരും രക്ഷപെട്ടിട്ടില്ലെന്നും മന്ത്രിമാരടക്കമുള്ളവർ ഈ സ്വർണ കൊള്ളയിൽ ഉണ്ടെന്നാണ് ലഭിച്ചിട്ടുള്ള വിവരമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. അറസ്റ്റിലായ സിപിഎം നേതാക്കൾക്കെതിരെ ഇതുവരെയും സിപിഎം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."