പ്രാവിന് തീറ്റ കൊടുത്തതിന് ലണ്ടനിൽ യുവതി പിടിയിൽ; കൈവിലങ്ങ് വച്ച് കസ്റ്റഡിയിലെടുത്തു
ലണ്ടനിലെ ഹാരോയിൽ പ്രാവിന് തീറ്റ കൊടുത്ത യുവതിയെ പോലീസ് കൈവിലങ്ങ് വച്ച് കസ്റ്റഡിയിലെടുത്ത സംഭവം വലിയ ചർച്ചയാകുന്നു. പൊതുസ്ഥലത്തെ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഈ നാടകീയ നീക്കം.
ലണ്ടനിലെ ഹാരോ ടൗൺ സെന്ററിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. പൊതുസ്ഥലത്ത് പക്ഷികൾക്ക് തീറ്റ നൽകുന്നത് നിരോധിച്ചുകൊണ്ടുള്ള 'പബ്ലിക് സ്പേസസ് പ്രൊട്ടക്ഷൻ ഓർഡർ' (PSPO) യുവതി ലംഘിച്ചുവെന്നാണ് അധികൃതർ പറയുന്നത്. ഹാരോ കൗൺസിലിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും പൊലിസും ചേർന്നാണ് യുവതിയെ തടഞ്ഞുവെച്ചത്. യുവതിയെ കൈവിലങ്ങ് വച്ച് പൊലിസ് വാനിന് പിന്നിൽ നിർത്തിയിരിക്കുന്ന ദൃശ്യങ്ങൾ വഴിയാത്രക്കാർ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
പിഴയും നിയന്ത്രണങ്ങളും
നിയമലംഘനം നടത്തിയതിന് യുവതിക്ക് 100 പൗണ്ട് (ഏകദേശം 10,000 രൂപയ്ക്ക് മുകളിൽ) പിഴ ചുമത്തി. അല്പനേരം കസ്റ്റഡിയിൽ വെച്ചെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു.
എന്തുകൊണ്ട് നിരോധനം?:
പക്ഷികൾക്കും മറ്റ് മൃഗങ്ങൾക്കും പൊതുസ്ഥലത്ത് തീറ്റ നൽകുന്നത് പരിസര മലിനീകരണത്തിനും ശല്യത്തിനും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാരോ ടൗൺ സെന്ററിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.അവിടെ ഭിക്ഷാടനം, പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുക എന്നിവയും ഈ പരിധിയിൽ നിരോധിച്ചിട്ടുണ്ട്.
ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും ലഘുലേഖകൾ വിതരണം ചെയ്യുന്നതിനും മുൻകൂർ അനുമതി ആവശ്യമാണ്. നിയമലംഘനം തുടരുന്നവർക്ക് 1,000 പൗണ്ട് വരെ പിഴ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഒരു പക്ഷിക്ക് തീറ്റ നൽകിയതിന്റെ പേരിൽ ഇത്രയും കർശനമായ പൊലിസ് നടപടി ആവശ്യമായിരുന്നോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."