യുകെയിൽ മലയാളികൾക്ക് നാണക്കേട്; യുവതിയെ ക്രൂരമായി പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവും നാടുകടത്തലും
യുകെയിലെ സമർസെറ്റിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ മലയാളി പ്രതിക്ക് 12 വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധിക്ക് ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വദേശിയായ മനോജ് ചിന്താതിര (29) ആണ് ലണ്ടനിൽ ശിക്ഷിക്കപ്പെട്ടത്.
കഴിഞ്ഞ വർഷം ഒക്ടോബർ 11-ന് രാത്രി ടോണ്ടനിലെ വിക്ടോറിയ പാർക്കിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്ന മുപ്പതുകളിലുള്ള യുവതിയെ സഹായിക്കാനെന്ന വ്യാജേനയാണ് മനോജ് സമീപിച്ചത്.
യുവതി അസ്വസ്ഥയാണെന്ന് മനസ്സിലാക്കിയ പ്രതി, സൗഹൃദം നടിച്ച് അവർക്ക് കടയിൽ നിന്ന് ബിയർ വാങ്ങി നൽകി.പാർക്കിലെ വിജനമായ ബെഞ്ചിലേക്ക് യുവതിയെ കൊണ്ടുപോയ മനോജ്, താൻ പീഡിപ്പിക്കാൻ പോകുകയാണെന്ന് അവരോട് പറഞ്ഞു. "ദയവായി എന്നെ ഉപദ്രവിക്കരുത്" എന്ന് യുവതി ആവർത്തിച്ച് യാചിക്കുന്നത് സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു.
കോടതിയിൽ കുറ്റസമ്മതം
ആദ്യം കുറ്റം നിഷേധിച്ചെങ്കിലും, ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ഹാജരാക്കിയ അതിശക്തമായ ശാസ്ത്രീയ തെളിവുകൾക്ക് മുന്നിൽ മനോജിന് പിടിച്ചുനിൽക്കാനായില്ല. തുടർന്ന് ടോണ്ടൻ ക്രൗൺ കോടതിയിൽ ഇയാൾ കുറ്റം സമ്മതിച്ചു. വിധി കേൾക്കുമ്പോൾ തലകുനിച്ചുനിന്ന പ്രതി പശ്ചാത്താപം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ജഡ്ജി സ്റ്റീഫൻ ക്ലൈമി പ്രതിക്ക് 12 വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷയുടെ പകുതി കാലയളവ് (6 വർഷം) പൂർത്തിയാക്കിയ ശേഷം ഇയാളെ യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മനോജ് വലിയ ഭീഷണിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ ഡിസി അമൻഡ ജോൺസൺ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."