ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു
ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം (SIT) എട്ടു മണിക്കൂർ നീണ്ട മിന്നൽ പരിശോധന നടത്തി. കേസിലെ പ്രധാന പ്രതികളുമായി തന്ത്രിക്ക് സാമ്പത്തിക ഇടപാടുകളുണ്ടോ എന്ന് കണ്ടെത്താനായിരുന്നു പരിശോധന. ഉച്ചയ്ക്ക് 2.50-ന് ആരംഭിച്ച റെയ്ഡ് രാത്രി വൈകിയാണ് അവസാനിച്ചത്.
വീട്ടിലെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ, ബാങ്ക് പാസ്ബുക്കുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ സംഘം കസ്റ്റഡിയിലെടുത്തു. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളുടെയും മറ്റ് ഉരുപ്പടികളുടെയും തൂക്കവും പരിശുദ്ധിയും പരിശോധിക്കാൻ പ്രാദേശിക സ്വർണ്ണപ്പണിക്കാരനെയും സംഘം കൂടെക്കൂട്ടിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തന്ത്രിയുടെ കുടുംബത്തിനുള്ള ബന്ധത്തെക്കുറിച്ച് ഭാര്യ, മകൾ, മരുമകൾ എന്നിവരിൽ നിന്ന് സംഘം മൊഴിയെടുത്തു.
കേസിലെ 13-ാം പ്രതിയായ തന്ത്രി കണ്ഠര് രാജീവർക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് എസ്.ഐ.ടി റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. ക്ഷേത്രത്തിലെ സ്വർണപ്പാളികൾ പുറത്തുകൊണ്ടുപോകാൻ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് വഴിയൊരുക്കിയത് തന്ത്രിയാണെന്ന് പൊലിസ് പറയുന്നു. സ്വർണം കടത്തുന്നതിന് മൗനാനുവാദം നൽകിയതിലൂടെ ഗുരുതരമായ ആചാരലംഘനത്തിന് തന്ത്രി കൂട്ടുനിന്നു. കൊള്ളയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഗൂഢാലോചനയുടെ ഭാഗമായി തന്ത്രി ചെയ്തു നൽകി.
അതേസമയം, റിമാൻഡിലായ കണ്ഠര് രാജീവരെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ICU) മാറ്റി. ഇന്ന് രാവിലെ ജയിലിൽ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം ജനറൽ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ രക്തസമ്മർദ്ദം അപകടകരമാംവിധം ഉയർന്നതായി കണ്ടെത്തി. കൂടാതെ കാലിൽ നീരും ഹൃദയസംബന്ധമായ അസ്വസ്ഥതകളും പ്രകടിപ്പിച്ചു. കാർഡിയോളജി, മെഡിസിൻ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഡോക്ടർമാരുടെ റിപ്പോർട്ട് വന്നതിനുശേഷമേ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമാകൂ.
The Special Investigation Team (SIT) probing the Sabarimala gold heist case conducted a marathon eight-hour search at the Chengannur residence of Tantri Kandararu Rajeevaru. During the raid, officials seized financial documents, electronic devices, and inspected gold ornaments with the help of a local goldsmith to check for links to the scam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."