അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം
തിരുനാവായ (മലപ്പുറം): പി.എസ്.സിയുടെ അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി താൽക്കാലിക നിയമനം തുടരുന്നതിൽ പ്രതിഷേധം ഉയരുന്നു. പ്രിസൺസ് ആൻഡ് കറക്ഷനൽ സർവിസിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ റാങ്ക് ലിസ്‌റ്റിൽനിന്നുള്ള നിയമനം പരിമിതപ്പടുത്തിയാണ് താൽക്കാലിക നിയമനം നടക്കുന്നത്.
2024 ഫെബ്രുവരി ആറിനാണ് ഈ തസ്തികയുടെ റാങ്ക് പട്ടിക നിലവിൽ വന്നത്. ലിസ്റ്റ് പകുതി കാലാവധി പിന്നിട്ടിട്ടും കാൽഭാഗം പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. 1623 പേരുള്ള റാങ്ക് ലിസ്റ്റിൽനിന്ന് 414 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. തസ്‌തികയുടെ റാങ്ക് ലിസ്‌റ്റ് നിലവിലുള്ളപ്പോഴും താൽക്കാലിക നിയമനം നടക്കുന്നതാണ് ലിസ്‌റ്റിൽ ഉൾപ്പെട്ടവരുടെ നിയമനം നാമമാത്രമാക്കുന്നത്. വല്ലപ്പോഴും നടക്കുന്ന ലിസ്റ്റിൽ നിന്നുള്ള സ്ഥിര നിയമനത്തിനനുസൃതമായി താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടാതിരിക്കുന്നത് നിയമനത്തെ ബാധിക്കുന്നുമുണ്ട്. സ്ഥിര നിയമനം നടന്നാൽ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടണമെന്ന വ്യവസ്ഥയാണ് ഇവിടെ അട്ടിമറിക്കുന്നത്. റാങ്ക് പട്ടിക നിലനിൽക്കേ താർക്കാലിക നിയമനം തടഞ്ഞിട്ടുള്ള ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര കമ്മിഷൻ ഉത്തരവ് നിലനിൽക്കെയാണ് ഈ അട്ടിമറി തുടരുന്നത്.
തസ്തിക സൃഷ്ടിക്കാൻ സർക്കാർ തയാറാകാത്തതും ഈ തസ്തികയിൽ നിയമന നിഷേധത്തിന് കാരണമാകുന്നു. 2023 മാർച്ച് 10ലെ ഉത്തരവു പ്രകാരം ഈ തസ്തികയിൽ കേരള സ്‌റ്റേറ്റ് എക്സ്-സർവിസ്മെൻ ഡെവലപ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ കോർപറേഷൻ (കെക്സോൺ) മുഖേന 150 പേർക്ക് താൽക്കാലിക നിയമനം നൽകിയിരുന്നു. 2023 ഒക്ടോബർ ആറിനും 2024 ജൂൺ നാലിനുമായി ഇറങ്ങിയ ഉത്തരവനുസരിച്ച് രണ്ടു തവണയാണ് ഇവർക്ക് നിയമനകാലം നീട്ടിനൽകിയത്.
പി.എസ്.സി റാങ്ക് ലിസ്റ്റിൽനിന്നും നിയമനം നേടുന്നവർ വകുപ്പ് മാറിപ്പോകുന്നത് ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി താൽക്കാലികക്കാരുടെ കാലാവധി വീണ്ടും നീട്ടണമെന്ന് പ്രിസൺസ് ആൻഡ് കറക്ഷനൽ സർവിസ് ഡയരക്‌ടർ ജനറൽ കഴിഞ്ഞ വർഷം ജനുവരി 22നു കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ 179 ദിവസത്തേക്കു വീണ്ടും ഇവർക്ക് നീട്ടി നൽകിയിരുന്നു . എന്നാൽ ഇവർ ഇപ്പോഴും ഈ തസ്തികയിൽ തുടരുകയാണെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. തസ്തികയുടെ പുതിയ വിജ്ഞാപനം കഴിഞ്ഞ ഒക്ടോബർ 30 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് മുഖേനയുള്ള തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങാറായിട്ടും നിലവിലെ പട്ടിക 'തടവിലാക്കി'യുള്ള താൽക്കാലിക നിയമനം നിറുത്തലാക്കണമെന്നും താൽക്കാലികക്കാരെ പിരിച്ചുവിടണമെന്നുമാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്.
There is growing opposition to authorities continuing temporary appointments instead of making appointments from the PSC Assistant Prison Officer rank list.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."