ഈവനിങ്ങ് വാക്ക് ദുരന്തമായി; അർജാനിൽ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്തണം; അന്വേഷണം ഊർജിതമാക്കി പൊലിസ്
ദുബൈ: ദുബൈയിലെ അർജാനിൽ ഗർഭിണിയായ ഇന്ത്യൻ യുവതിയെ കാറിടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ദുബൈ പൊലിസ്. 30 കാരിയായ യുവതിയാണ് അപകടത്തിൽ പെട്ടത്. ബുധനാഴ്ച രാത്രി 11.30-ഓടെ അർജാനിലെ സെൻട്രൽ പാർക്കിന് സമീപമായിരുന്നു സംഭവം.
മാധ്യമപ്രവർത്തകയായ യുവതിയും ഭർത്താവും വീടിന് സമീപം നടക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. വൺവേ തെറ്റിച്ചെത്തിയ കാർ ദമ്പതികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി ഏതാനും മീറ്റർ ദൂരേക്ക് തെറിച്ചുവീണു. ഇരുവരെയും ഇടിച്ച ശേഷം കാർ നിർത്താതെ അതിവേഗത്തിൽ ഓടിച്ചുപോയി.
അപകടത്തിൽ യുവതിയുടെ ആന്തരിക അവയവങ്ങൾക്കും എല്ലുകൾക്കും സാരമായ പരുക്കേറ്റു. തലയോട്ടിയുടെ വലതുഭാഗത്ത് ക്ഷതമുണ്ട്. ഇടുപ്പിന് ഗുരുതരമായ പരുക്ക് സംഭവിച്ചു. കൂടാതെ, കരളിനും പ്ലീഹയ്ക്കും ഉണ്ടായ കേടുപാടുകളെ തുടർന്ന് ഇവയുടെ ഭാഗങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
യുവതി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ ഡോക്ടർമാർക്ക് സാധിച്ചു എന്നത് വലിയ ആശ്വാസമായി. "അവൾ മരിച്ചുപോയെന്നും കുഞ്ഞ് നഷ്ടപ്പെട്ടെന്നുമാണ് ആദ്യം കരുതിയത്, ഇരുവരും രക്ഷപ്പെട്ടത് അത്ഭുതമാണ്," യുവതിയുടെ ഭർത്താവ് ഖലീജ് ടൈംസിനോട് പറഞ്ഞു.
സംഭവത്തിൽ ദുബൈ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. യുഎഇ നിയമപ്രകാരം അപകടം നടന്ന സ്ഥലത്ത് വാഹനം നിർത്താതെ മുങ്ങുന്നത് ജയിൽ ശിക്ഷയും കനത്ത പിഴയും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കലും ലഭിക്കാവുന്ന കുറ്റമാണ്.
മാധ്യമപ്രവർത്തകരുടെ കൂട്ടായ്മകളിലും മറ്റും ഈ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കുറ്റവാളിയെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മാധ്യമപ്രവർത്തകർ ആവശ്യപ്പെടുന്നത്.
Dubai Police have intensified their investigation into a shocking hit-and-run incident in Arjan that left a 30-year-old pregnant Indian media professional critically injured. The incident occurred late Wednesday night near Central Park when a car, driving the wrong way, abruptly reversed into the woman and her husband before speeding away.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."