'പാർലമെന്റിന്റെ അന്തസ്സ് തകർക്കരുത്'; ലോക്സഭാ സമ്മേളനത്തിനിടെ പുകവലിച്ച തൃണമൂൽ എംപിക്കെതിരെ നടപടി എടുക്കുമെന്ന് ഓം ബിർള
ന്യൂഡൽഹി: പാർലമെന്റിനുള്ളിൽ ഇ-സിഗരറ്റ് (vape) ഉപയോഗിച്ച തൃണമൂൽ കോൺഗ്രസ് എംപി കീർത്തി ആസാദിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള. സഭയ്ക്കുള്ളിൽ പാലിക്കേണ്ട മര്യാദകൾ ലംഘിക്കുന്നവർക്കെതിരെ നിയമപരമായ ശിക്ഷ ഉറപ്പാക്കുമെന്നും സ്പീക്കർ അറിയിച്ചു.
പാർലമെന്റ് അംഗങ്ങൾ സഭയുടെ അന്തസ്സ് നശിപ്പിക്കാൻ ശ്രമിക്കരുതെന്ന് ഓം ബിർള കർശന നിർദ്ദേശം നൽകി. "അന്വേഷണ നടപടികൾ പൂർത്തിയായി വരികയാണ്. റിപ്പോർട്ട് ലഭിച്ചാലുടൻ ആക്ഷൻ പ്ലാൻ തയ്യാറാക്കി കമ്മിറ്റിക്ക് കൈമാറും. സഭയ്ക്കുള്ളിൽ മര്യാദ പാലിക്കാത്തവർക്കെതിരെ പാർലമെന്റ് നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി നടപടിയെടുക്കും," അദ്ദേഹം വ്യക്തമാക്കി.
ശീതകാല സമ്മേളനത്തിനിടെ കീർത്തി ആസാദ് സഭയിലിരുന്ന് ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബിജെപി എംപി അനുരാഗ് താക്കൂർ ആണ് സ്പീക്കർക്ക് പരാതി നൽകിയത്. കീർത്തി ആസാദ് സഭയ്ക്കുള്ളിൽ മദ്യം ഉപയോഗിക്കുന്നുവെന്ന ആരോപണവും താക്കൂർ ഉന്നയിച്ചിരുന്നു.
"തൃണമൂൽ എംപി സഭയിൽ ഇരുന്നുകൊണ്ട് പരസ്യമായി ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നത് പല അംഗങ്ങളും നേരിട്ട് കണ്ടതാണ്. ഇത് പാർലമെന്ററി പെരുമാറ്റച്ചട്ടത്തിന്റെ ഗുരുതരമായ ലംഘനമാണ്," അനുരാഗ് താക്കൂർ തന്റെ കത്തിൽ ചൂണ്ടിക്കാട്ടി. 2019-ലെ നിരോധന നിയമപ്രകാരം രാജ്യത്ത് ഇ-സിഗരറ്റുകൾക്ക് പൂർണ്ണ വിലക്കുണ്ടെന്ന കാര്യവും താക്കൂർ സ്പീക്കറെ ഓർമ്മിപ്പിച്ചു.
നേരത്തേ കീർത്തി ആസാദ് ലോക്സഭയ്ക്കുള്ളിലിരുന്ന് പുകവലിക്കുന്ന രീതിയിൽ ആംഗ്യം കാണിക്കുന്ന 35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
രാജ്യത്തെ പരമോന്നത സഭയ്ക്കുള്ളിൽ നടന്ന ഈ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവരുന്നതോടെ എംപിക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
lok sabha speaker om birla warns of action against a trinamool mp for smoking during the session urging members to uphold parliamentary dignity discipline and decorum while emphasizing zero tolerance for conduct that undermines the sanctity of the house proceedings
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."