വിശ്വസ്തന്റെ രണ്ടാം വീഴ്ച; പി.എസ്.എൽ.വിക്ക് തിരിച്ചടി; ഭാവി ദൗത്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്ന് ഐ.എസ്.ആർ.ഒ
ബംഗളൂരു: ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന പി.എസ്.എൽ.വിക്ക് സമീപകാലത്ത് ഉണ്ടായ രണ്ടാമത്തെ വലിയ തിരിച്ചടിയാണ് ഇന്നലെയുണ്ടായ ദൗത്യപരാജയം. ബഹിരാകാശ ഗവേഷണ മേഖലയിൽ ചന്ദ്രയാൻ, മംഗൾയാൻ തുടങ്ങിയ ഇന്ത്യയുടെ അഭിമാന പദ്ധതികളെ ലക്ഷ്യത്തിൽ എത്തിക്കാൻ ഉപയോഗിച്ച പി.എസ്.എൽ.വി, ഐ.എസ്.ആർ.ഒയുടെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമാണ്. എന്നാൽ തുടർച്ചയായി രണ്ടാം തവണയും ദൗത്യം പാതിവഴിയിൽ പരാജയപ്പെട്ടതോടെ ആ ഖ്യാതിക്കാണ് മങ്ങലേറ്റത്.
2025 മെയ് 18നാണ് ഏറ്റവും ഒടുവിൽ പി.എസ്.എൽ.വി വിക്ഷേപിച്ചത്. മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറു കാരണമാണ് അന്നും ദൗത്യം പരാജയപ്പെട്ടത്. പരാജയത്തിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട് സാങ്കേതിക മേൻമയോടെയാണ് സി-62 ദൗത്യത്തിന് ഒരുങ്ങിയത്. എന്നാൽ അതും ലക്ഷ്യത്തിനരികെ പരാജയം രുചിച്ചത് ശാസ്ത്രലോകത്ത് നിരാശ പടർത്തി.
ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ഒമ്പതാമത്തെ വാണിജ്യ ദൗത്യം കൂടിയായിരുന്നു ഇന്നലത്തെ വിക്ഷേപണം. തദ്ദേശീയമായി വികസിപ്പിച്ച രണ്ടും വിദേശത്തുനിന്നുള്ള 14 ഉം ഉപഗ്രങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു പി.എസ്.എൽ.വി സി-62ന്റെ ലക്ഷ്യം. എന്നാൽ, വിക്ഷേപണത്തിന് ശേഷമുള്ള ഒന്നും രണ്ടും ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ദൗത്യം, മൂന്നാം ഘട്ടത്തിലെത്തിയപ്പോൾ പാരജയപ്പെടുകയായിരുന്നു. സങ്കേതിക കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉപഗ്രഹങ്ങൾ സുരക്ഷിതമായി ലക്ഷ്യത്തിലെക്കാൻ പി.എസ്.എൽ.വിക്ക് കഴിഞ്ഞില്ലെന്നാണ് ഐ.എസ്.ആർ.ഒ നൽകുന്ന വിവരം.
ഭാവി ദൗത്യങ്ങളിൽ കൂടുതൽ ജാഗ്രത
അതേസമയം, പി.എസ്.എൽ.വി സി-62 ദൗത്യത്തിന്റെ പരാജയം സൂക്ഷ്മമായി വിലയിരുത്തി, ഭാവിയിലെ ദൗത്യങ്ങളിൽ കൂടുതൽ സാങ്കേതിക പരിശോധനയും സുരക്ഷാ നടപടികളും ശക്തമാക്കുമെന്ന് ഐ.എസ്.ആർ.ഒ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെയുണ്ടായ പരാജയത്തെ കുറിച്ച് വിദഗ്ധരുൾപ്പെടുന്ന ഐ.എസ്.ആർ.ഒയുടെ ഫെയില്യുവർ അനലിസിസ് കമ്മിറ്റി പരിശോധിക്കും. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ തുടർ ദൗത്യങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനങ്ങൾ ഉണ്ടാകൂവെന്നാണ് ഐ.എസ്.ആർ.ഒ വൃത്തങ്ങൾ നൽകുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."