ജോസ് കെ. മാണിയെ സോണിയ ഗാന്ധി ഫോണിൽ വിളിച്ചതായി സൂചന; യുഡിഎഫിലേക്ക് മടങ്ങിയേക്കും, 'തുടരു'മെന്ന് റോഷി അഗസ്റ്റിൻ
ന്യൂഡൽഹി: ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങി വരുന്നെന്നു തരത്തിലുള്ള സൂചനകൾ വരുന്നതിന് പിന്നാലെ സോണിയ ഗാന്ധി ജോസ് കെ. മാണിയെ വിളിച്ചതായി സൂചന. മുൻപ് യുഡിഎഫിൽ ഉണ്ടായിരുന്ന ജോസ് കെ മാണിയെ തിരികെയെത്തിക്കാനാണ് ഹൈക്കമാൻഡ് ഇടപെടൽ എന്നാണ് വിവരം. നിയമസഭാ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇന്ന് ഡൽഹിയിലേക്ക് തിരിക്കാനിനിരിക്കെയാണ് സോണിയ ഗാന്ധി വിളിച്ചതായുള്ള വിവരവും പുറത്തുവന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.
കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് വരുന്നതിൽ ഹൈക്കമാൻഡിന് താത്പര്യമുണ്ടെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഇതിനിടെ, എൽഡിഎഫിന്റെ മധ്യമേഖലാ ജാഥ നയിക്കാൻ ജോസ് കെ. മാണി ഉണ്ടാകില്ല എന്ന വിവരവും പുറത്തുവരുന്നുണ്ട്. കേരള കോൺഗ്രസ് എം കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവര പ്രകാരം ഡോക്ടർ ജയരാജാകും ജാഥ നയിക്കുക.
അതേസമയം കേരള കോൺഗ്രസ് (എം) പാർട്ടിക്കുള്ളിൽ മുന്നണി മാറ്റത്തെച്ചൊല്ലി ഭിന്നത ഉണ്ട്. പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്ക് കാത്തുസൂക്ഷിക്കാൻ യുഡിഎഫിലേക്ക് മടങ്ങുന്നതാണ് ഉചിതമെന്ന് ഒരു വിഭാഗം പാർട്ടി നേതാക്കൾ ശക്തമായി വാദിക്കുന്നു. എന്നാൽ മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് എൽഡിഎഫിൽ തുടരണമെന്ന വാദമാണ് ഉള്ളത്. ‘തുടരും’ എന്ന അടിക്കുറിപ്പോടെ ഇടത് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ റോഷി അഗസ്റ്റിൻ പങ്കുവെക്കുകയും ചെയ്തിരുന്നു.
എന്നാൽ, അണിയറയിൽ നടക്കുന്ന ചർച്ചകളെ കുറിച്ചോ അഭ്യൂഹങ്ങളെയോ ജോസ് കെ. മാണി പൂർണ്ണമായും തള്ളിക്കളയുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇത് എൽഡിഎഫിൽ സമ്മർദ്ദമുണ്ടാക്കാനും കൂടുതൽ സീറ്റുകൾ നേടാനുമുള്ള തന്ത്രമാണെന്ന വിലയിരുത്തലും ഉണ്ട്.
അതേസമയം, കേരള കോൺഗ്രസ് (എം) തിരിച്ചുവരുന്നതിൽ യുഡിഎഫിൽ കോൺഗ്രസിനും മുസ്‌ലിം ലീഗിനും താൽപര്യമുണ്ട്. ഇന്ന് ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലും 16ന് നടക്കുന്ന നിർണായക യോഗത്തിലും മുന്നണി വിപുലീകരണം പ്രധാന ചർച്ചാവിഷയമാകും. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പ്രധാന ചർച്ചകൾ ഉണ്ടാവുക. യുഡിഎഫിലേക്ക് വരാൻ താൽപ്പര്യമുള്ള പാർട്ടികളെ സ്വീകരിക്കുന്ന കാര്യത്തിൽ ഈ യോഗത്തിൽ വ്യക്തമായ തീരുമാനമുണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."