നവധാന്യ ദോശയും ചക്കപ്പായസവും; ഊട്ടുപുര മിന്നിക്കും; ദിവസവും 30,000 ത്തോളം പേര്‍ക്ക് ഭക്ഷണമൊരുങ്ങും
തൃശൂര്‍: രുചിക്കൂട്ടിന് ഏറെ പ്രാധാന്യം നല്‍കുന്ന തൃശൂരിൽ ഇത്തവണ സ്കൂൾ കലാമേളയെത്തുമ്പോൾ പഴയിടം നമ്പൂതിരിയുടെ കൈപുണ്യത്തിനും കൈയടി കിട്ടുമെന്ന ആത്മവിശ്വാസത്തിലാണ് സംഘാടകസമിതി. മന്ത്രി വി. ശിവന്‍കുട്ടി കലവറ നിറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ആദ്യദിനം കുട്ടികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പച്ചക്കറികളും അരി ഉൾപ്പെടെയുള്ള വസ്തുക്കളും ഏറ്റുവാങ്ങി. പ്രതീക്ഷിച്ചതിലും അധികമായാണ് പച്ചക്കറികള്‍ ലഭിച്ചത്. വ്യത്യസ്തവും ആരോഗ്യകരവുമായ ഭക്ഷണമാണ് കുട്ടികള്‍ക്കു നല്‍കുകയെന്ന് പഴയിടം പറഞ്ഞു.
ഊട്ടുപുരയായ ഇന്‍ഡോര്‍സ്‌റ്റേഡിയത്തില്‍ ഇന്നലെ വൈകീട്ട് അടുക്കളയില്‍ പാലു കാച്ചി. ദിവസവും 30,000 ത്തോളം പേര്‍ക്കാണ് ഭക്ഷണമൊരുക്കുന്നത്. രാവിലെ പ്രഭാത ഭക്ഷണം, 11ന് ചായ, 11.30 മുതല്‍ ഉച്ചഭക്ഷണം, വൈകിട്ട് നാലിന് ചായ, രാത്രി ഏഴു മുതല്‍ അത്താഴം എന്നിങ്ങനെയാണ് സമയക്രമം. അവിടെയെത്തുന്ന വരുന്ന എല്ലാവര്‍ക്കും ഭക്ഷണം നല്‍കുകയാണ് ലക്ഷ്യം. കലവറയും പ്രവര്‍ത്തിച്ചു തുടങ്ങി. ഇന്നലെ എത്തിയ മത്സരാര്‍ഥികള്‍ക്കു ഭക്ഷണം വിളമ്പിയാണ് ഊട്ടുപുരയുടെ പ്രവർത്തനം ആരംഭിച്ചത്. ഒരേസമയം 4000 പേര്‍ക്കു വരെ ഭക്ഷണം കഴിക്കാനിരിക്കാം.
നവധാന്യ ദോശയും ചക്കപ്പായസവുമാണ് ഊട്ടുപുരയിലെ സ്‌പെഷല്‍. ആദ്യ ദിവസം രാവിലെ നവധാന്യ ദോശ തയാറാക്കും. മറ്റു വിഭവങ്ങൾക്ക് പുറമേയാണിത്. ഉച്ചഭക്ഷണത്തിന് ചക്കപ്പായസവും നല്‍കും. രണ്ട് ഷിഫ്റ്റുകളിലായി അധ്യാപകരും വിദ്യാര്‍ഥികളുമടക്കം 500 വളണ്ടിയർമാർ വിളമ്പുന്നതിനായി ഉണ്ടാകും. അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിലാണ് ഭക്ഷണ ക്രമീകരണം. പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനും 10,000 പേരെയാണ് പ്രതീക്ഷിക്കുന്നത്. ഉച്ചഭക്ഷണത്തിന് 25,000 പേരെയും. രാവിലെ അപ്പം, വെജിറ്റബിള്‍ സ്റ്റു, നവധാന്യ ദോശ, ചായ. 11ന് ചായ, ഉഴുന്നു വട. ഉച്ചയ്ക്ക്: ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, ഓലന്‍, തോരന്‍, അച്ചാര്‍, പപ്പടം, മോര്, ചക്കപ്പായസം. വൈകിട്ട്: ചായ, പഴംപൊരി. രാത്രി: ചപ്പാത്തി, വെജിറ്റബിള്‍ കുറുമ, കട്ടന്‍ കാപ്പി എന്നിവയാണ് ഇന്നത്തെ ഭക്ഷണ മെനു.18 ന് രാത്രി മടങ്ങുന്നവര്‍ക്ക് പാഴ്‌സലായി ഭക്ഷണം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
kerala school kalotsavam food is prepared for about 30000 people every day
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."