കൈ കാണിച്ചയാൾക്ക് ഒരു 'ലിഫ്റ്റ്' കൊടുത്തു, തകർന്നത് 11 വർഷത്തെ പ്രവാസ ജീവിതം; ഒടുവിൽ മലയാളി ഡ്രൈവർക്ക് സംഭവിച്ചത്...
റിയാദ്: വഴിയരികിൽ സഹായം അഭ്യർത്ഥിച്ചു നിന്ന അപരിചിതന് ലിഫ്റ്റ് നൽകിയ മലയാളി പ്രവാസിക്ക് നഷ്ടമായത് 11 വർഷത്തെ അധ്വാനവും സമ്പാദ്യവും. പത്തനംതിട്ട ആറന്മുള സ്വദേശി പ്രസാദ് കുമാറാണ് ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ജയിൽവാസത്തിനും തൊഴിൽ നഷ്ടത്തിനും ഇരയായത്. നിയമങ്ങൾ കർശനമായ സഊദിയിൽ അപരിചിതരെ വാഹനത്തിൽ കയറ്റുന്നത് എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്നതാണ് പ്രസാദിന്റെ അനുഭവം.
ജിസാനിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രസാദ്. യാത്രയ്ക്കിടയിൽ വഴിയിൽ വെച്ച് സഹായം അഭ്യർത്ഥിച്ച ഒരു യെമൻ സ്വദേശിയെ പ്രസാദ് തന്റെ വാഹനത്തിൽ കയറ്റി. എന്നാൽ, യാത്രാമധ്യേ നടന്ന പൊലിസ് പരിശോധനയിലാണ് താൻ വലിയൊരു കെണിയിൽ അകപ്പെട്ട വിവരം പ്രസാദ് അറിയുന്നത്.
വാഹനത്തിലുണ്ടായിരുന്ന യെമൻ സ്വദേശിക്ക് ഇഖാമയോ മറ്റ് നിയമപരമായ രേഖകളോ ഉണ്ടായിരുന്നില്ല. അതിർത്തി കടന്ന് നിയമവിരുദ്ധമായി സഊദിയിൽ പ്രവേശിച്ചതായിരുന്നു ഇയാൾ. ഇതോടെ പൊലിസ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. പ്രസാദിന് ഒരു മാസത്തോളം ജയിലിലും കഴിയേണ്ടി വന്നു.
ജയിൽ മോചിതനായി കമ്പനിയിൽ തിരിച്ചെത്തിയ പ്രസാദിനെ കാത്തിരുന്നത് മറ്റൊരു ആഘാതമായിരുന്നു. കമ്പനിയുടെ വാഹനം ഉപയോഗിച്ച് അനധികൃതമായി ടാക്സി സർവീസ് നടത്തിയെന്ന ആരോപണം ചുമത്തി മാനേജ്‌മെന്റ് അദ്ദേഹത്തെ പിരിച്ചുവിട്ടു. സഊദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 80 പ്രകാരം പുറത്താക്കിയതോടെ, സർവീസ് ആനുകൂല്യങ്ങളോ കുടിശ്ശിക ശമ്പളമോ ലഭിക്കാതെ പ്രസാദ് തെരുവിലായി.
തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പ്രസാദ് സഹായത്തിനായി റിയാദിലെത്തി കേളി കലാസാംസ്കാരിക വേദിയെ സമീപിക്കുകയായിരുന്നു. കേളി പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന് എംബസി വഴി എക്സിറ്റ് നടപടികൾ പൂർത്തിയാക്കി. കഴിഞ്ഞ ദിവസം കേളി നൽകിയ ടിക്കറ്റിൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങി.
അപരിചിതർക്ക് ലിഫ്റ്റ് നൽകുന്നത് വഴി നിയമക്കുരുക്കിൽ അകപ്പെടുന്ന പ്രവാസികളുടെ എണ്ണം വർധിച്ചുവരികയാണ്. രേഖകളില്ലാത്തവരെ വാഹനത്തിൽ കയറ്റുന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് അധികൃതർ കണക്കാക്കുന്നത്. ചെറിയൊരു കരുണ പോലും പ്രവാസ ജീവിതം അവസാനിപ്പിക്കാൻ കാരണമായേക്കാം.
a simple act of kindness turned tragic when a malayali driver offered a lift to a stranger. the incident led to serious legal trouble, ending eleven years of expatriate life and raising concerns over road safety and liability in gulf countries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."