കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; 1.30 ലക്ഷം വ്യാജ യുഎസ് ഡോളർ പിടികൂടി, ആറ് പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാജ വിദേശ കറൻസി വിതരണം ചെയ്യാൻ ശ്രമിച്ച വൻ സംഘത്തെ പിടികൂടി കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥർ. ഏകദേശം 1,30,000 വ്യാജ യുഎസ് ഡോളറുമായി (ഏകദേശം 1.1 കോടി രൂപ) ആറ് സിറിയൻ പൗരന്മാരെയാണ് ഫർവാനിയ, ജലീബ് അൽ ഷുയൂഖ് എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കുവൈത്ത് പൗരനായ ഒരാൾ നൽകിയ പരാതിയെത്തുടർന്നാണ് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ വിവരങ്ങൾ പുറംലോകമറിഞ്ഞത്. ലാഭം മോഹിച്ച് വിപണി വിലയേക്കാൾ 55 ശതമാനം കുറഞ്ഞ നിരക്കിൽ ഇയാൾ സംഘത്തിൽ നിന്ന് ഡോളർ വാങ്ങിയിരുന്നു. 7,000 കുവൈത്ത് ദിനാർ നൽകി 50,000 യുഎസ് ഡോളറാണ് ഇയാൾ വാങ്ങിയത്. പിന്നീട് ഈ പണം ബാങ്കിൽ നിക്ഷേപിക്കാൻ ശ്രമിച്ചപ്പോഴാണ് നോട്ടുകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
പരാതി ലഭിച്ച ഉടൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. ആദ്യം പിടിയിലായ സിറിയൻ പ്രവാസിയിൽ നിന്ന് മറ്റ് അഞ്ച് കൂട്ടാളികളെക്കുറിച്ചുള്ള വിവരം ലഭിക്കുകയായിരുന്നു. ഫർവാനിയയിലെയും ജലീബിലെയും ഇവരുടെ താമസസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ബാക്കി കള്ളനോട്ടുകളും കണ്ടെടുത്തു.
ഇറാഖിൽ നിന്ന് ജോർദാൻ വഴി ട്രക്ക് ഡ്രൈവർമാരാണ് ഈ കള്ളനോട്ടുകൾ കുവൈത്തിലേക്ക് എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. കമ്മീഷൻ വ്യവസ്ഥയിലാണ് ഡ്രൈവർമാർ പണം അതിർത്തി കടത്തിയിരുന്നത്.
അവിശ്വസനീയമായ ലാഭം വാഗ്ദാനം ചെയ്യുന്ന ഇത്തരം ഇടപാടുകളിൽ വീഴരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക വിനിമയ കേന്ദ്രങ്ങൾ വഴി മാത്രം പണം മാറാൻ ശ്രദ്ധിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ പൊലിസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. പിടിയിലായ പ്രതികളെയും കള്ളനോട്ടുകളും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
kuwait security agencies conducted a major counterfeit currency operation, seizing fake us dollars worth 130,000. six expatriates were arrested during the raid, with investigations underway to uncover the network behind the forgery and prevent further circulation of fake notes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."