ഇറാൻ - യുഎസ് സംഘർഷം മൂർച്ഛിക്കുന്നു; ഗൾഫ് രാജ്യങ്ങളിലെ താവളങ്ങളിൽ നിന്ന് സൈനികരെ മാറ്റി അമേരിക്ക
തെഹ്റാൻ/ദോഹ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തി ഇറാനും അമേരിക്കയും തമ്മിലുള്ള വാക്പോരും സൈനിക നീക്കങ്ങളും ശക്തമാകുന്നു. ഇറാനിൽ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളിൽ അമേരിക്ക ഇടപെട്ടാൽ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ മുൻകരുതൽ നടപടിയായി ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ താവളങ്ങളിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിച്ചു തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രാദേശിക സംഘർഷം വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഖത്തറിലെ പ്രധാന വ്യോമതാവളമായ അൽ ഉദൈദിൽ നിന്ന് സൈന്യത്തോട് മടങ്ങാൻ നിർദ്ദേശിച്ചതായാണ് വിവരം. ഇതൊരു പൂർണ്ണമായ ഒഴിപ്പിക്കലല്ലെന്നും നിലവിലെ സാഹചര്യത്തിലെ ഒരു മാറ്റമാണെന്നുമാണ് നയതന്ത്രജ്ഞർ വിലയിരുത്തുന്നത്.
ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുമെന്നും പ്രതിഷേധക്കാരെ വധിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
അമേരിക്ക ആക്രമിക്കാൻ മുതിർന്നാൽ സഊദി അറേബ്യ, യുഎഇ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ അയൽരാജ്യങ്ങളെ അറിയിച്ചിരുന്നു. നിലവിൽ ഇറാൻ വിദേശകാര്യ മന്ത്രിയും യുഎസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ചർച്ചകൾ നിർത്തിവച്ചിരിക്കുകയാണ്.
ഇറാന്റെ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ അടിച്ചമർത്തലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രക്ഷോഭങ്ങളിൽ ഇതുവരെ 2,500-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. പ്രക്ഷോഭത്തിൽ പങ്കെടുത്ത 18,000-ത്തിലധികം ആളുകൾ തടവിലാക്കിയതായും റിപ്പോർട്ടുണ്ട്.
രാജ്യത്തെ അശാന്തിക്ക് പിന്നിൽ അമേരിക്കയും ഇസ്റാഈലുമാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും ആരോപിച്ചു.
ഇറാന്റെ ഭീഷണിയെത്തുടർന്ന് സഊദി അറേബ്യ, യുഎഇ, തുർക്കി എന്നീ രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്. ഇറാൻ വിദേശകാര്യ മന്ത്രി മേഖലയിലെ തന്റെ സഹപ്രവർത്തകരുമായി സംസാരിക്കുകയും വിദേശ ഇടപെടലുകൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതിനാൽ ഇറാനിൽ നിന്നുള്ള വിവരങ്ങൾ പുറത്തെത്തുന്നത് പരിമിതമാണ്, എന്നിരുന്നാലും രാജ്യം ഒരു വലിയ പൊട്ടിത്തെറിയുടെ വക്കിലാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
iran us tensions escalate as washington withdraws troops from military bases across gulf countries. the move signals security concerns, regional instability, and strategic recalibration amid rising threats, diplomatic deadlock, and fears of wider conflict impacting energy routes and expatriate communities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."