'നിങ്ങള്‍ ഒരു സമുദായത്തിന്റെ കൈയേറ്റം മാത്രമേ കാണൂ'; പള്ളികള്‍ക്കും ദര്‍ഗകള്‍ക്കുമെതിരെ നിരന്തരം പൊതുതാല്‍പ്പര്യ ഹരജി നല്‍കുന്ന സംഘടനയെ രൂക്ഷമായി വിമർശിച്ച് ഡല്‍ഹി ഹൈക്കോടതി
ന്യൂഡൽഹി: ഭൂമി കൈയേറ്റം ആരോപിച്ച് പള്ളികള്‍ക്കും ദര്‍ഗകള്‍ക്കുമെതിരെ നിരന്തരം പൊതുതാല്‍പ്പര്യ ഹരജി നല്‍കുന്ന സേവ് ഇന്ത്യ ഫൗണ്ടേഷനെ രൂക്ഷമായി വിമര്‍ശിച്ച് ഡൽഹി ഹൈക്കോടതി. പൊതുതാൽപ്പര്യ ഹർജി എന്ന സംവിധാനത്തെ സംഘടന ദുരുപയോഗം ചെയ്യുകയാണെന്ന് നിരീക്ഷിച്ച കോടതി, ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പും നൽകി.
ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സമൂഹം ഗുരുതരമായ നിരവധി പ്രശ്‌നങ്ങൾ നേരിടുമ്പോൾ, ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യം വെച്ച് ഹർജികൾ സമർപ്പിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.
സേവ് ഇന്ത്യ ഫൗണ്ടേഷൻ പതിവായി ഇത്തരം ഹർജികൾ നൽകുന്നത് അവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു.
"പൊതുതാൽപ്പര്യ ഹരജികൾ തിരഞ്ഞെടുത്ത് ഉന്നയിക്കേണ്ട വിഷയമല്ല. കോടതിയുടെ അസാധാരണമായ അധികാരപരിധി ഇത്തരം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ല." ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.
ബഹാപൂർ ഗ്രാമത്തിലെ ആറുവരി പാതയോരത്തും സമീപത്തെ ഭൂമിയിലും നിയമവിരുദ്ധമായി പള്ളി നിർമ്മിച്ചുവെന്നായിരുന്നു എൻജിഒയുടെ പരാതി.
1963-ൽ ഡൽഹി വികസന അതോറിറ്റിക്ക് (DDA) കൈമാറിയ ഭൂമി കൈയേറിയാണ് ഇത് നിർമ്മിച്ചതെന്നും ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്നുമാണ് ഹരജിക്കാരൻ വാദിച്ചത്.
വാദം കേൾക്കുന്നതിനിടെ, ഇതേ സംഘടനയെക്കുറിച്ച് ഹൈക്കോടതി മുൻപ് നടത്തിയ നിരീക്ഷണങ്ങൾ എതിർഭാഗം അഭിഭാഷകർ ചൂണ്ടിക്കാട്ടി. സംഘടന മതപരമായ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും സമാനമായ രീതിയിൽ കോടതിയെ സമീപിച്ചതിന് മുൻപ് ശാസിച്ചിട്ടുണ്ടെന്നും എതിർഭാഗം ഓർമ്മിപ്പിച്ചു.
സംഘടനയുടെ വാദങ്ങളെ തള്ളിയ കോടതി, കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ജനുവരി 21-ലേക്ക് മാറ്റി.
the delhi high court reprimanded an organization for repeatedly filing public interest litigations against mosques and dargahs. the court noted selective focus on one community, warned against misuse of pil, and stressed judicial responsibility, secular values, and balanced civic accountability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."