ഒരുഭാഗത്ത് പശുവിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം; മറുഭാഗത്ത് പശുമാംസം കയറ്റുമതി ചെയ്യൽ; ബി.ജെ.പി ഭരിക്കുന്ന ഭോപ്പാൽ നഗരസഭ അറവുശാലയിൽ 25 ടൺ പശുമാംസം കണ്ടെത്തിയത് വിവാദത്തിൽ
ഭോപ്പാൽ: ഉത്തരേന്ത്യൻ നഗരങ്ങളിൽ ഗോസംരക്ഷണത്തിന്റെ പേരിൽ തീവ്രഹിന്ദുത്വ സംഘടനകൾ ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും നേരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നതിനിടെ, ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ നഗരസഭയുടെ കീഴിലുള്ള അറവുശാലയിൽ നിന്ന് ടൺകണക്കിന് പശുമാംസം പിടികൂടിയത് വലിയ രാഷ്ട്രീയ വിവാദമായി. ഭോപ്പാൽ മുൻസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) നിയന്ത്രണത്തിലുള്ള ജിൻസിയിലെ അത്യാധുനിക അറവുശാലയിൽ നിന്നാണ് 25 ടണിലേറെ പശുമാംസം കണ്ടെത്തിയത്.
സംഭവം വിവാദമായതോടെ ബിഎംസി വെറ്ററിനറി മേധാവി ഡോ. ബേനി പ്രസാദ് ഗൗറിനെ സസ്‌പെൻഡ് ചെയ്തു. അറവുശാലയിലെ എട്ട് ജീവനക്കാർക്കെതിരെയും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 17നാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഭോപ്പാലിലെ ജഹാംഗീരാബാദിൽ 25 ടൺ മാംസം കയറ്റിയ ട്രക്ക് ഹിന്ദുത്വ സംഘടനകൾ തടഞ്ഞുവെച്ചിരുന്നു. ഇത് പശു ഇറച്ചിയാണെന്ന് അവർ ആരോപിച്ചെങ്കിലും, ഇത് പോത്തിറച്ചിയാണെന്നായിരുന്നു ഡോ. ബേനി പ്രസാദ് ഗൗറിന്റെ സാക്ഷ്യപത്രം. എന്നാൽ, മഥുരയിലെ വെറ്ററിനറി കോളേജിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ട്രക്കിലുണ്ടായിരുന്നത് പശു ഇറച്ചിയാണെന്ന് സ്ഥിരീകരിച്ചു.
പോത്തിറച്ചിക്ക് മാത്രം അനുമതിയുള്ള നഗരസഭയുടെ അറവുശാലയിൽ നിയമവിരുദ്ധമായി ഗോഹത്യ നടന്നു എന്ന് വ്യക്തമായതോടെ ഈ മാസം ഒമ്പതിന് അറവുശാല സീൽ ചെയ്തു.
ഗോഹത്യ നിരോധിച്ച സംസ്ഥാനത്ത് ബിജെപി ഭരണത്തിന് കീഴിൽ തന്നെ പശുമാംസ വ്യാപാരം നടന്നത് പ്രതിപക്ഷം ആയുധമാക്കിയിരിക്കുകയാണ്. ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. നഗരസഭാ ഭരണസമിതി രാജിവയ്ക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇതിനിടെ, കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മുസ്ലിം ഫെസ്റ്റിവൽ കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തെത്തി.
പിടികൂടിയ പശുമാംസം മുംബൈ, ചെന്നൈ വഴി യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനായിരുന്നു പദ്ധതിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബീഫ് കയറ്റുമതി രാജ്യമായ ഇന്ത്യ, പ്രതിവർഷം 34,177 കോടി രൂപയാണ് ഈ മേഖലയിൽ നിന്ന് വരുമാനം നേടുന്നത്. മിഡിൽ ഈസ്റ്റിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലേക്കുമാണ് പ്രധാനമായും ഇന്ത്യയിൽ നിന്ന് മാംസം കയറ്റുമതി ചെയ്യുന്നത്. ഇത്തരം വൻകിട മാംസ വ്യാപാരത്തിന് പിന്നിൽ പലയിടത്തും ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന ആക്ഷേപം ഈ സംഭവത്തോടെ വീണ്ടും ചർച്ചയാകുകയാണ്.
A major controversy has erupted in Bhopal, Madhya Pradesh, after authorities discovered alleged cow slaughter at a municipal slaughterhouse, triggering widespread protests from right-wing Hindu organisations and opposition Congress activists.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."