ഇറാൻ വ്യോമപാത അടച്ചു; എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ റൂട്ട് മാറ്റി, യാത്രക്കാർക്ക് നിർദേശം
ടെഹ്റാൻ: അമേരിക്കയുടെ ആക്രമണ ഭീഷണിക്കിടെ വ്യോമപാത ഭാഗികമായി അടച്ച് ഇറാൻ. സുരക്ഷാ കാരണങ്ങളെ തുടർന്നാണ് വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ഇറാൻ അറിയിച്ചു. അറിയിപ്പ് ലഭിച്ചതോടെ ഇന്ത്യയുടേത് ഉൾപ്പെടെയുള്ള വിമാനങ്ങൾ ഇറാന്റെ ആകാശപാത ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്. ഔദ്യോഗിക അനുമതിയുള്ള വിമാനങ്ങളെ മാത്രമേ തങ്ങളുടെ വ്യോമ മേഖലയിൽ പ്രവേശിപ്പിക്കൂ എന്നാണ് ഇറാന്റെ നിലപാട്.
വ്യോമപാത അടച്ചതോടെ വിമാനങ്ങൾ വൈകിയേക്കാമെന്ന് വിവിധ എയർലൈനുകൾ മുന്നറിയിപ്പ് നൽകി. യാത്രാസമയം സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നോക്കി ഉറപ്പാക്കണമെന്നും വിമാന കമ്പനികൾ യാത്രക്കാരോട് നിർദേശിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് യാത്രക്കാർ വിമാനങ്ങളുടെ സമയക്രമം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും എയർ ഇന്ത്യയും, ഇൻഡിഗോയും യാത്രക്കാർക്ക് നിർദേശം നൽകി.
#TravelAdvisory
— Air India (@airindia) January 15, 2026
Due to the emerging situation in Iran, the subsequent closure of its airspace, and in view of the safety of our passengers, Air India flights overflying the region are now using an alternative routing, which may lead to delays. Some Air India flights where…
അതേസമയം, ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, അതിന്റെ മറവിൽ ആക്രമണം നടത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് യു.എസിലെ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ട് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ. ആക്രമണത്തിന് തയ്യാറെടുക്കാൻ അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, മേഖലയിലെ സമാധാനവും എണ്ണ വിപണിയും കണക്കിലെടുത്ത് അറബ്, ഗൾഫ് രാജ്യങ്ങൾ ട്രംപിനെ ആശങ്ക അറിയിച്ചതായി 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു.
ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ആക്രമണം നടന്നാൽ അത് ആഗോള എണ്ണ വിപണിയെ സാരമായി ബാധിക്കുമെന്നും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെപ്പോലും പിന്നോട്ടടിക്കുമെന്നും യു.എസ് സഖ്യകക്ഷികളായ സൗദി അറേബ്യ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾ വൈറ്റ് ഹൗസിനെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."