കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയിലായ സംഭവം; സ്വർണം പൊട്ടിക്കൽ കേസിൽ തമിഴ്‌നാട് പൊലിസിന് കൈമാറാൻ ആലോചന
കൊച്ചി: കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കൊച്ചി, മുളവുകാട് പൊലിസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിൽ നടന്ന സ്വർണം പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന അനീഷിനെ പനമ്പുകാട്ടെ ഒരു വീട്ടിൽ നിന്നാണ് പൊലിസ് പിടികൂടിയത്.
മുളവുകാട് പൊലിസ് മറ്റൊരു ക്രിമിനൽ കേസിലെ പ്രതിയെ തിരഞ്ഞെത്തിയപ്പോഴാണ് അനീഷിനെ പിടികൂടുന്നത്. പനമ്പുകാട്ടെ അനീഷിന്റെ സുഹൃത്തിന്റെ വീട്ടിൽ പരിശോധന നടത്തുന്നതിനിടെയാണ് അവിചാരിതമായി പൊലിസ് ഇയാളെ കണ്ടെത്തുന്നത്. ഇന്നലെയാണ് ഇയാൾ ഈ വീട്ടിലെത്തിയതെന്ന് സുഹൃത്ത് പൊലിസിനോട് പറഞ്ഞു. അനീഷിനെ കസ്റ്റഡിയിലെടുത്തതിന് തൊട്ടു പിന്നാലെ വിവരം മുളവുകാട് പൊലിസ് സെൻട്രൽ പൊലിസിന് കൈമാറി. 2005-ൽ നടന്ന ഒരു ആക്രമണവുമായി ബന്ധപ്പെട്ട് സെൻട്രൽ പൊലിസും ഇയാളെ തിരയുകയായിരുന്നു.
തമിഴ്നാട്ടിലെ ചാവടി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ കുറച്ച് ആഴ്ചകളായി അനീഷിനെ തേടി കൊച്ചിയിലുണ്ടായിരുന്നു. നിലവിൽ കർണാടകയിൽ അഞ്ചും തമിഴ്നാട്ടിൽ മൂന്ന് കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അഞ്ച് കേസുകളിൽ നാലെണ്ണവും വധശ്രമത്തിന്റെ പേരിലാണ് പൊലിസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലായിരിക്കെ അനീഷിനെ വധിക്കാൻ ശ്രമം നടന്നിരുന്നു. അമ്പായത്തോട് സ്വദേശി അഷ്റഫ്, കൊച്ചി സ്വദേശി ഹുസൈൻ എന്നിവരാണ് അന്ന് അനീഷിനെ വധിക്കാൻ ശ്രമിച്ചതിന് പൊലിസ് പിടിയിലായത്. ക്വട്ടേഷൻ കുടിപ്പകയുടെ ഭാഗമായാണ് അന്ന് അനീഷിന് നേരെ വധശ്രമം നടന്നതെന്ന് പൊലിസ് വ്യക്തമാക്കിയിരുന്നു.
നേരത്തെ കൊച്ചിയിലെ അധോലോക ബന്ധങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ മരട് അനീഷ് നടത്തിയിരുന്നു. മുംബൈയിലെ ഡി കമ്പനി മാതൃകയിൽ കൊച്ചിയിൽ 'എഫ് കമ്പനി' എന്ന പേരിൽ ഗുണ്ടാസംഘങ്ങൾ ലഹരി കച്ചവടത്തിനായി പ്രവർത്തിച്ചു വരുന്നുണ്ടെന്നും അനീഷ് വെളിപ്പെടുത്തിയിരുന്നു. വിദേശ രാജ്യമായ തായ്‌വാനിൽ നിന്നടക്കം വലിയ തോതിൽ ലഹരിമരുന്ന് കൊച്ചിയിലേക്ക് വരുന്നുണ്ടെന്നും ഗുണ്ടാസംഘങ്ങളുടെ പ്രധാന വരുമാന മാർഗം ഇതാണെന്നും ഇയാൾ ആരോപിച്ചിരുന്നു.
ലഹരി ഇടപാടുകൾക്ക് വഴങ്ങാത്തതിനാൽ തന്നെ വധിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും, കൊച്ചിയിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കേരളത്തിന് പുറത്തുവെച്ച് എൻകൗണ്ടർ ചെയ്യാൻ പദ്ധതിയിട്ടതായും അനീഷ് ആരോപിച്ചിരുന്നു. വിയ്യൂർ ജയിലിലെ വധശ്രമത്തിന് പിന്നിലും ചില ഉദ്യോഗസ്ഥരാണെന്നായിരുന്നു അനീഷിന്റെ ആരോപണം. തമിഴ്നാട്ടിലെ സ്വർണം പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ട് അനീഷിനെ അവിടുത്തെ പൊലിസിന് കൈമാറുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും.
A notorious gang leader from Kochi has been arrested by the police in connection with a high-profile gold snatching (gold smuggling robbery) case. Following his capture, authorities are reportedly planning to hand him over to the Tamil Nadu police for further investigation into his involvement in similar criminal activities across the state border. The gang is suspected of being part of a racket that targets and robs carriers of smuggled gold.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."