ഇറാൻ-യുഎസ് സംഘർഷത്തിനിടെ ഇസ്റാഈലിൽ ഭൂചലനം; ആണവ പരീക്ഷണമെന്ന് സംശയം
ജറൂസലേം: ഇറാനുമായുള്ള സംഘർഷം മൂർധന്യാവസ്ഥയിൽ നിൽക്കെ, തെക്കൻ ഇസ്റാഈലിലെ നെഗേവ് മരുഭൂമിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കേവലം പ്രകൃതി പ്രതിഭാസമല്ലെന്നും, ഇസ്റാഈലിന്റെ ഭൂഗർഭ ആണവ പരീക്ഷണമാണെന്നുമാണ് പുറത്തുവരുന്ന ഊഹാപോഹങ്ങൾ.
ഇസ്റാഈലിന്റെ അതിരഹസ്യ ആണവ ഗവേഷണ കേന്ദ്രമായ ഡിമോണയ്ക്ക് (Dimona) സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 4.2 രേഖപ്പെടുത്തിയെങ്കിലും ആഴം കുറഞ്ഞതും (10 കി.മീ) വെറും രണ്ട് സെക്കൻഡ് മാത്രം നീണ്ടുനിന്നതുമായ കുലുക്കമാണ് അനുഭവപ്പെട്ടത്.
കൃത്യം രാവിലെ 9 മണിക്ക് രാജ്യവ്യാപകമായി സ്‌കൂളുകളിൽ ഭൂകമ്പ പ്രതിരോധ പരിശീലനം (Emergency Drill) നിശ്ചയിച്ചിരുന്ന സമയത്താണ് യഥാർത്ഥ ഭൂചലനം ഉണ്ടായതെന്നത് ഇതുസംബന്ധിച്ച സംശയങ്ങൾ വർദ്ധിപ്പിച്ചു.
ഭൂചലനം ഉണ്ടായ ഉടൻ തന്നെ അന്താരാഷ്ട്ര തലത്തിൽ 'X' (ട്വിറ്റർ) പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ചർച്ചകൾ സജീവമായി. ഇസ്റാഈൽ തങ്ങളുടെ ആണവശേഷി ഇറാനും അമേരിക്കയ്ക്കും കാട്ടിക്കൊടുക്കാനുള്ള നീക്കമാണോ ഇതെന്ന് പലരും ചോദ്യമുയർത്തി. പശ്ചിമേഷ്യൻ രാഷ്ട്രീയ നിരീക്ഷകർ ഇതിനെ ഒരു തന്ത്രപരമായ മുന്നറിയിപ്പ് ആയാണ് വിലയിരുത്തുന്നത്.
ഇറാനിലെ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ആയത്തുള്ള ഖമേനിയുടെ ഭരണകൂടത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇസ്റാഈൽ നീക്കം. തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്കുനേരെ ആക്രമണമുണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്ന് ഇറാൻ ആവർത്തിക്കുമ്പോഴും, ഡിമോണ കേന്ദ്രീകരിച്ച് ഇസ്റാഈൽ വലിയ തോതിലുള്ള വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.
an earthquake reported in israel during heightened iran us tensions has sparked speculation about a possible nuclear test, though officials are yet to confirm the cause, adding to regional anxiety and geopolitical uncertainty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."