മൂന്നാം ടേമിനായി തന്ത്രങ്ങള്‍ മെനയാന്‍ സി.പി.എം; കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം, സ്വര്‍ണക്കൊള്ള മുതല്‍ രാഹുല്‍ വരെ,.. തദ്ദേശത്തില്‍ തിരിച്ചടിയായത് എന്തെന്ന് ചര്‍ച്ചയാവും
കണ്ണൂര്‍: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍, ഇന്നും നാളെയും മറ്റന്നാളുമായി സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും. ഇ.എം.എസ് അക്കാദമിയില്‍ രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. തുടര്‍ച്ചയായി രണ്ടുതവണ മത്സരിച്ചവര്‍ക്ക് സീറ്റ് വേണ്ടെന്ന വ്യവസ്ഥ ഒഴിവാക്കാനുള്ള തീരുമാനവും മൂന്നുദിവസത്തെ യോഗത്തില്‍ കൈക്കൊള്ളും. കേരളത്തിനു പുറമേ തമിഴ്നാട്, അസം, പശ്ചിമബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്നതെങ്കിലും സി.പി.എമ്മിനെ സംബന്ധിച്ച് ഇവിടെ അധികാരം നിലനിര്‍ത്തുക എന്നതാണ് പരമപ്രധാനം. കേരളത്തിലെ തുടര്‍ഭരണ സാധ്യതകളില്‍ ഊന്നിയ ചര്‍ച്ചകള്‍ക്കാവും മുന്‍തൂക്കം. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നുവെന്ന വിമര്‍ശനങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാവും. തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് സി.പി.എം നേരിട്ട പ്രധാന വിമര്‍ശനങ്ങളിലൊന്ന് സാധാരണക്കാരില്‍നിന്ന് പാര്‍ട്ടി അകന്നുവെന്നതായിരുന്നു. ഇക്കാര്യം കേന്ദ്ര കമ്മിറ്റി യോഗത്തിലും ചര്‍ച്ചയാവും.
സ്വര്‍ണക്കൊള്ളയില്‍ കുറ്റപത്രം ഉടന്‍
ശബരിമല സ്വര്‍ണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സി.പി.എം തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലും അതിന്റെ തുടര്‍ച്ചയുണ്ടാകുമെന്ന ഭയം പാര്‍ട്ടിക്കുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിനു മുമ്പ് സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അറിയുന്നു.
പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും മുന്‍ എം.എല്‍.എയുമായ എ. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്കും സി.പി.എം കടക്കും.
തടയിടണം
അടര്‍ത്തിമാറ്റലിന്
എല്‍.ഡി.എഫിലെ ചെറുപാര്‍ട്ടികളെയും മുതിര്‍ന്ന നേതാക്കളെയും അടര്‍ത്തിമാറ്റാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞത് ജനുവരി ആദ്യം വയനാട്ടില്‍ നടന്ന കെ.പി.സി.സി ലക്ഷ്യ സമ്മിറ്റില്‍ ആണ്. തൊട്ടുപിന്നാലെയാണ് കേരള കോണ്‍ഗ്രസ്(എം) യു.ഡി.എഫിലേക്കെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. മാണി ഗ്രൂപ്പിലെ പ്രബല നേതാവ് റോഷി അഗസ്റ്റിന്‍ ഇടതിനൊപ്പം തുടരുമെന്നു പറയുന്നുണ്ടെങ്കിലും ക്രിസ്ത്യന്‍ സഭകളുടെ മനസ് യു.ഡി.എഫിനൊപ്പമായതിനാല്‍ റോഷി ഉള്‍പ്പെടെയുള്ളവര്‍ക്ക് സഭയുടെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ കഴിയില്ല. അതിനാല്‍ ജോസ് കെ. മാണിയും റോഷിയും ഉള്‍പ്പെടെ വൈകാതെ യു.ഡി.എഫ് ക്യാംപിലെത്താനാണ് സാധ്യത. ആര്‍.ജെ.ഡി നേതാക്കളുമായും യു.ഡി.എഫ് നേതൃത്വം ചര്‍ച്ച നടത്തിയെന്ന് അറിയുന്നു. നിയമസഭാ തീയതി പ്രഖ്യാപനത്തിനുമുമ്പ് അവരും ഐക്യമുന്നണിയുടെ ഭാഗമായേക്കും.
ഘടകകക്ഷികളെ അടര്‍ത്തിമാറ്റുന്നതിനൊപ്പം മുതിര്‍ന്ന സി.പി.എം നേതാക്കളിലും യു.ഡി.എഫിന് കണ്ണുണ്ട്. കൊട്ടാരക്കരയില്‍ സി.പി.എമ്മിന്റെ ജനപ്രിയ മുഖമായിരുന്ന മുന്‍ എം.എല്‍.എ ഐഷ പോറ്റിയെ കോണ്‍ഗ്രസിലെത്തിച്ചത് ഈ തന്ത്രത്തിന്റെ ഭാഗമാണ്. അസ്വസ്ഥരായ മുതിര്‍ന്ന നേതാക്കളില്‍ പലരെയും റാഞ്ചാനും കോണ്‍ഗ്രസ് വട്ടമിടുന്നുണ്ട്. അതില്‍ മുന്‍മന്ത്രി ജി.സുധാകരന്‍, മുന്‍ എം.പിയും എം.എല്‍.എയുമായിരുന്ന സുരേഷ് കുറുപ്പ് എന്നിവരുമായി കോണ്‍ഗ്രസ് നേതൃത്വം അനൗദ്യോഗിക ചര്‍ച്ച നടത്തിയതായും സി.പി.എമ്മിനു വിവരമുണ്ട്. സുരേഷ് കുറുപ്പിനെ ഏറ്റുമാനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം. കേന്ദ്ര കമ്മിറ്റി യോഗം ഇക്കാര്യങ്ങളും ഗൗരവമായി ചര്‍ച്ച ചെയ്യും. ഘടകകക്ഷികള്‍ മറുകണ്ടം ചാടാതിരിക്കാനും അസ്വസ്ഥരായ നേതാക്കളെ അനുനയിപ്പിക്കാനുമുള്ള തന്ത്രങ്ങളും കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും. സി.പി.എമ്മിന് ഏറെ സ്വാധീനമുള്ള ഉറച്ച നിയമസഭാ മണ്ഡലങ്ങള്‍ അത്ര പ്രബരരല്ലാത്ത കക്ഷികള്‍ക്ക് വിട്ടുകൊടുക്കണോ എന്നതും കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.
മാങ്കൂട്ടത്തില്‍ തിരിച്ചടിച്ചോ ?
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുമായി ബന്ധപ്പെട്ട ലൈംഗികപീഡന ആരോപണങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമായെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ മണ്ഡലത്തില്‍ പോലും പാര്‍ട്ടിയുടേത് മോശം പ്രകടനമായിരുന്നുവെന്നത് ഇതിനു തെളിവാണ്. ലൈംഗികാരോപണ വിധേയരായ സി.പി.എം നേതാക്കളുടെ പേരുകള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടാനേ രാഹുലുമായി ബന്ധപ്പെട്ട കേസ് ഉപകരിച്ചുള്ളൂവെന്ന വിമര്‍ശനവും മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്കുണ്ട്. അതിനാല്‍ രാഹുല്‍ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നതും കേന്ദ്ര കമ്മിറ്റി പരിശോധിക്കും.
cpim starts central committee meeting today focusing on third term strategies, local body election setbacks, gold smuggling issues and political attacks involving rahul gandhi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."