ഡൽഹിയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി; ഞെട്ടിക്കുന്ന കണക്ക് പുറത്ത്
ന്യൂഡൽഹി: 2024-ൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം രാജ്യ തലസ്ഥാനത്ത് 9,211 പേർ മരിച്ചതായി ഡൽഹി സർക്കാർ. കണക്കുകൾ പ്രകാരം, ശ്വസന സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണങ്ങളിൽ കഴിഞ്ഞ വർഷം വർധന രേഖപ്പെടുത്തി. ഇത് നഗരത്തിലെ മലിനീകരണം, പരിസ്ഥിതി തകർച്ച, ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങൾ എന്നിവ മൂലമാണെന്ന കണക്ക് ജനങ്ങളിൽ ആശങ്ക പടർത്തുന്നു.
2023-ൽ 8,801 പേരായിരുന്നു ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം ന്യൂ ഡൽഹിയിൽ മരിച്ചത്. എന്നാൽ ഇതാണ് 2024-ൽ 9,211 പേരായി ഉയർന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വായുവിന്റെ ഗുണനിലവാരം മോശമാകുന്നതും മലിനീകരണം വർധിക്കുന്നതും ജനങ്ങളിൽ ആസ്തമ മുതൽ അർബുദം വരെയുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു.
ഡൽഹിയിലെ ജനങ്ങളെ ബാധിക്കുന്ന പ്രധാന രോഗങ്ങളിൽ ആസ്ത്മ, ന്യുമോണിയ, ശ്വാസകോശ അർബുദം, ക്ഷയം എന്നിവ ഉൾപ്പെടുന്നതായി മെഡിക്കൽ വിദഗ്ധർ പറയുന്നു. പ്രായമായവരിൽ മാത്രമല്ല, കുട്ടികളിലും യുവാക്കളിലുമെല്ലാം ഇത്തരം അസുഖങ്ങൾ വർധിക്കുകയാണ്. വിഷാംശമുള്ള വായു, ശൈത്യകാലത്തെ കടുത്ത പുകമഞ്ഞ്, പൊടിപടലങ്ങൾ, വാഹനങ്ങളുടെ പുക എന്നിവയാണ് രോഗങ്ങളിലേക്ക് നയിക്കുന്നത്.
അതേസമയം, തലസ്ഥാനത്തെ മൊത്തത്തിലുള്ള മരണനിരക്കും വർധിച്ചു. 2024ൽ ഡൽഹിയിലെ ആകെ മരണങ്ങളുടെ എണ്ണം 1,39,480 ആണ്. 2023ൽ മരണം 1,32,391 ആയിരുന്നു. 2024-ൽ 21,262 മരണങ്ങൾ ഹൃദയാഘാതം, പക്ഷാഘാതം, ധമനികളിലെ തടസ്സങ്ങൾ, ഹൃദയസ്തംഭനം തുടങ്ങിയ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണക്കുകൾ പറയുന്നു.
സമ്മർദ്ദകരമായ നഗര ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, വായു മലിനീകരണം എന്നിവയാണ് മരണത്തിന്റെ കാരണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പകർച്ചവ്യാധി, പരാദ രോഗങ്ങൾ മൂലമുള്ള മരണങ്ങൾ കുറഞ്ഞുവെങ്കിലും ഭീഷണി അപ്രത്യക്ഷമായിട്ടില്ല. 2024 ൽ 16,060 പേർ ഇത്തരം രോഗങ്ങളാൽ മരിച്ചു, 2023 ൽ ഇത് 20,781 ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."